കോഴിക്കോട് ∙ കുട്ടികളിൽ കണ്ടുവരുന്ന അപൂർവ രോഗമായ കവാസാക്കി ബാധിച്ചാണ് കോഴിക്കോട് കടലൂർ സ്വദേശിയായ ഒൻപതു വയസ്സുകാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതെന്നു നിഗമനം. കടലൂർ കോടിക്കൽ രരോത്ത് ജബ്നാസിന്റെയും മുഹസിനയുടെയും മകൾ ആയിഷ ഹെൽനയാണ് ശനിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കോടിക്കൽ എഎംയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കബറടക്കം പുളിവളപ്പ് മസ്ജിദ് കബർസ്ഥാനിൽ നടത്തി.
കുട്ടികളുടെ രക്തക്കുഴലുകളിൽ വീക്കം ഉണ്ടാക്കുന്ന അപൂർവ രോഗമാണ് കവാസാക്കി. പകരുന്ന രോഗമല്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പനി കൂടിയതോടെ ചൊവ്വാഴ്‌ചയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ ചുവന്ന തടിപ്പുകളുണ്ടായിരുന്നു. നാക്ക് അമിതമായി ചുവന്നിരുന്നു. ഈ ലക്ഷണങ്ങൾ വിലയിരുത്തിയ ത്വക്ക് രോഗ ഡോക്‌ടറാണ് കവാസാക്കി രോഗം ആകാൻ ഇടയുണ്ടെന്നു സൂചിപ്പിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർച്ചയായ ദിവസങ്ങളിൽ 104 ഡിഗ്രിക്കടുത്ത് പനിയുണ്ടായിരുന്നു. അലർജിക്കുള്ള ആന്റിബയോട്ടിക്ക് മരുന്നും പനിക്കുള്ള സാധാരണ മരുന്നുകളും കൊടുത്തിട്ട് ഫലിക്കാതെ വന്നതോടെയാണ് ഡോക്‌ടർമാരും കവാസാക്കി രോഗമാകാമെന്ന് സംശയിച്ചത്. മെഡിക്കൽ കോളജിലെത്തിയപ്പോൾ ഹൃദയമിടിപ്പ് കുറഞ്ഞിരുന്നു. കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും ചുവന്നു. രോഗലക്ഷണങ്ങൾ കവാസാക്കിയുടേതാണ് എന്ന വിലയിരുത്തി അതിനുള്ള ചികിത്സ നൽകി വരുന്നതിനിടെയാണ് മരണം ഉണ്ടായത്.
പകർച്ചവ്യാധി അല്ലാത്ത ഈ രോഗം കുട്ടികളിൽ അപൂർവമായാണ് കണ്ടുവരുന്നത്. കുട്ടികളിൽ അഞ്ചു ദിവസത്തിലധികം നീളുന്ന പനി ഉണ്ടെങ്കിൽ ശ്രദ്ധ വേണം. പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്ക് പുറമേ നാക്കും (സ്ട്രോബറി ടങ്), കണ്ണും ചുവന്നു പോകുന്ന അവസ്ഥ, കഴുത്തിൽ വീക്കം, ശരീരത്തിലെ നീർക്കെട്ട് എന്നിവയാണ് ലക്ഷണങ്ങൾ. രക്ത പരിശോധന വഴിയോ ഏതെങ്കിലും തരത്തിലുള്ള മറ്റു പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാൻ കഴിയില്ല. ചില കുട്ടികളിൽ ചുമ, ജലദോഷം, വയറിളക്കം, ഛർദി ഒന്നും ഇല്ലാതെ പനി മാത്രമായും കണ്ടു വരുന്നു.
തുടർച്ചയായി അഞ്ചു ദിവസം പനി, പീള കെട്ടാതെ കണ്ണു ചുവക്കുക, കഴുത്തുവീക്കം, കൈകാലുകളിൽ നീരുവയ്ക്കുക, ചുണ്ട്, നാക്ക് എന്നിവ ചുവക്കുക തുടങ്ങിയ അഞ്ചു ലക്ഷണങ്ങളിൽ നാലെണ്ണം ഉണ്ടെങ്കിൽ അത് കവാസാക്കിയാകാം എന്നാണ് സൂചന. രോഗലക്ഷണങ്ങൾ വിലയിരുത്തിയാണ് രോഗം കണ്ടെത്തുന്നത്. പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലയ്ക്കുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ.







