തിരുവനന്തപുരം ∙ ആസൂത്രണ ബോർഡിലെ 3 ചീഫ് തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയിലെ ക്രമക്കേടു പുറത്തു വന്നതോടെ, കഴിഞ്ഞ 5 വർഷത്തിനിടെ പിഎസ്‌സി നടത്തിയ ഒട്ടേറെ പ്രധാന പരീക്ഷകളും അഭിമുഖങ്ങളും സംശയനിഴലിൽ. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ, ഡിവൈഎസ്പി തുടങ്ങിയ റാങ്ക് പട്ടികകൾക്കെതിരെ നേരത്തേ ഉയർന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതു കൂടിയാണ് പുതിയ കണ്ടെത്തൽ. ഉയരുന്ന എല്ലാ ആരോപണങ്ങളും തള്ളിക്കളയാറുള്ള പിഎസ്‌സി ഇത്തവണ മറ്റു വഴികളില്ലാതായതോടെ അന്വേഷണത്തിനു തയാറായെന്നു മാത്രം.
മൂന്നാം വട്ടവും എൽഡിഎഫ് സർക്കാരിനു തുടർഭരണം കിട്ടുമെന്ന വിശ്വാസത്തിൽ കഴിഞ്ഞ 5 വർഷം പിഎസ്‌സി അംഗങ്ങളും ഒരുവിഭാഗം ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും ചേർന്ന് റാങ്ക് പട്ടികകളിൽ വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന സംശയമാണ് ഇപ്പോൾ കൂടുതൽ ബലപ്പെടുന്നത്.
കെഎഎസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ റാങ്ക് പട്ടികകളിൽ കൂട്ടത്തോടെ എൽഡിഎഫ് പ്രവർത്തകരും അനുഭാവികളും കടന്നുകൂടിയതിൽ നേരത്തേ തന്നെ സംശയം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും സർക്കാരോ പിഎസ്‌സിയോ കേട്ടഭാവം നടിച്ചില്ല. അഭിമുഖം കൂടി കഴിയാതെ പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിക്കരുതെന്നാണ് പിഎസ്‌സി ചട്ടം. എന്നാൽ, പല പരീക്ഷകളുടെയും മാർക്കുകൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിഎസ്‌സി അംഗങ്ങൾ തന്നെ കൈവശപ്പെടുത്തുന്നതു പതിവായി. ഇത് അംഗങ്ങളെ രാഷ്ട്രീയമായി സ്വാധീനിച്ച് അഭിമുഖങ്ങളിൽ കൂടുതൽ മാർക്ക് നേടാനും ചില ഉദ്യോഗാർഥികൾക്കു സഹായകമായി.
ഇപ്പോൾ വിവാദമായ ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് കഴിഞ്ഞ തവണ നടന്ന അഭിമുഖ പരീക്ഷയിൽ തങ്ങളെ ഒഴിവാക്കണമെന്ന് 3 പിഎസ്‌സി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. വേണ്ടപ്പെട്ടവർക്ക് കൂടുതൽ മാർക്ക് നൽകാനായി അത്രമാത്രം സ്വാധീനമായിരുന്നു രാഷ്ട്രീയ നേതാക്കളിൽ നിന്നുണ്ടായത്. ഇൗ മാസം 18ന് നടത്തിയ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച് ഓഫിസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഗുരുതരമായ നടപടിക്രമ ലംഘനമുണ്ടായതായി ഉദ്യോഗാർഥികൾ പരാതിപ്പെട്ടിട്ടുണ്ട്. ഉദ്യോഗാർഥികളെ അറിയിക്കാതെ സിലബസ് മാറ്റുകയും മാർക്ക് വെയ്റ്റേജ് പരിഷ്കരിക്കുകയും ചെയ്തു. 100 ൽ 54 ചോദ്യങ്ങൾക്കും ശരിയുത്തരം ബി ഓപ്ഷനായിരുന്നു.






