ചിറ്റാർ (പത്തനംതിട്ട) ∙ കൊടുമുടി കമ്യൂണിറ്റി ഹാളിനു സമീപം പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. പതാലിൽ പി.കെ.സദാനന്ദന്റെ മകൻ പി.എസ്.സന്ദീപിന്റെ (30) മരണം ആന്തരിക ക്ഷതം കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നാടൻ തോക്കുമായി 3 പേർ അറസ്റ്റിലായി. അട്ടത്തോട് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (60), മൂഴിക്കൽ വീട്ടിൽ ഗോപി (60) പുതുക്കുളം ദേവി വിലാസം സുരേഷ് കുമാർ (58) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച സന്ധ്യയോടെയാണു ആളൊഴിഞ്ഞ പുരയിടത്തിൽ മൃതദേഹം കണ്ടെത്തുന്നത്. അറസ്റ്റിലായവരും സന്ദീപും തമ്മിൽ വാക്കേറ്റവും അടിപിടിയും നടന്നതായി സന്ദീപിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കൂടൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയ്മോന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കസ്റ്റഡിയിൽ എടുത്തത്. ചിറ്റാർ സിഐ എ.അനീഷ്, എസ്ഐമാരായ പി.പി.മനോജ്കുമാർ, ബി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.
കേസിലെ പ്രതികൾ എന്ന് സംശയിക്കുന്ന ചിലരെ ചെങ്ങറയിൽ കണ്ടതിനെ തുടർന്നു പോലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന ഒന്നാംപ്രതി സുരേഷ് കുമാറിന്റെ കൈവശത്തു നിന്നും നാടൻ തോക്ക് പിടിച്ചെടുത്തതിനെ തുടർന്നു സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇവർ സഞ്ചരിച്ചു വന്ന വാൻ പരിശോധിച്ചപ്പോൾ അതിൽ നിന്നും നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിമരുന്ന്, വെടിയുണ്ടകൾ, വാൾ, പിച്ചാത്തി, വെട്ടുകത്തി, ആംഗിൾ രൂപത്തിലുള്ള ഇരുമ്പ് കഷ്ണങ്ങൾ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. തുടർന്ന് ഇവരെ ചിറ്റാർ സ്റ്റേഷനിൽ എത്തിച്ച് കൂടുതലായി ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. സന്ദീപിന്റെ പോസ്റ്റ്മോർട്ടം പരിശോധനയിൽ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണം എന്ന് വെളിവായതോടെയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
സന്ദീപുമായി കൃഷ്ണൻകുട്ടിക്കും ഗോപിക്കും ശത്രുതയുണ്ടായിരുന്നു. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് ഇപ്പോൾ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ വകുപ്പുകൾ കോടതിയിൽ അപേക്ഷ നൽകി മാറ്റങ്ങൾ വരുത്തുകയും കൃഷ്ണൻകുട്ടി, ഗോപി എന്നിവരെയും പ്രതികളായി ചേർക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.






