കൽപ്പറ്റ: വയനാട് മൂങ്ങനാനിയിൽ മാളികയിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയെ പൂർണമായി പ്രതിരോധിക്കാൻ നിർണായക തെളിവുകളുമായി എക്സൈസ്. കഴിഞ്ഞ ദിവസം മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് അപ്രതീക്ഷിതമായി കൂറ്റൻ മദ്യശേഖരം പിടികൂടിയത്. ഉടൻ തന്നെ എക്സൈസിനെ വിളിച്ചുവരുത്തി മദ്യം സീസ് ചെയ്യുകയും ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ നിലവിൽ കസ്റ്റഡിയിലുള്ള ആന്റോയുമായി അന്വേഷണസംഘം മൂങ്ങനാനിയൽ മാളികയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ മുന്നോട്ടുവെക്കുന്ന ഏക അവകാശവാദം, മദ്യം പിടികൂടിയ വീട് തന്റെ പേരിലല്ല എന്നതാണ്. ഈ വീട് മുൻപ് ജപ്തി ചെയ്തുപോയതാണെന്നും നിലവിൽ ഭാര്യമാതാവിന്റെ പേരിലാണെന്നുമാണ് ആന്റോ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്ന ഔദ്യോഗിക രേഖകളാണ് ഇപ്പോൾ എക്സൈസ് ശേഖരിച്ചിരിക്കുന്നത്. 2022 ജൂൺ 30-നാണ് എസ്ബിഐ വഴി മൂങ്ങനാനിയിൽ എസ്റ്റേറ്റും മാളികയും ജപ്തി ചെയ്ത് ലേലത്തിൽ വെക്കുന്നത്. 2 കോടി 10 ലക്ഷം രൂപയ്ക്ക് ഈ വസ്തു ലേലത്തിൽ പിടിച്ചത് ആന്റോയുടെ ഭാര്യമാതാവായ ലില്ലിയാണ്.
എന്നാൽ, 2022-ൽ ഭാര്യമാതാവിന്റെ പേരിലേക്ക് മാറിയെന്ന് പറയപ്പെടുന്ന ഈ കെട്ടിടത്തിന്റെ 2026 മാർച്ചിലെയും സെപ്തംബറിലെയും പഞ്ചായത്ത് രേഖകൾ തികച്ചും വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തുവിടുന്നത്. വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ കെ-സ്മാർട്ട് വഴി 2026 മാർച്ച് 18-ന് ഇഷ്യൂ ചെയ്ത നികുതി രസീത്, സെപ്തംബർ 17-ന് ലഭിച്ച ബിൽഡിങ് സർട്ടിഫിക്കറ്റിലും ഉടമസ്ഥനായി രേഖപ്പെടുത്തിയിരിക്കുന്നത് ആന്റോ അഗസ്റ്റിന്റെ പേര് തന്നെയാണ്. നാല് വർഷത്തിന് ശേഷവും പഞ്ചായത്ത് രേഖകളിൽ ഉടമയായി ആന്റോ അഗസ്റ്റിൻ തന്നെ തുടരുന്നത് കേസിൽ വലിയ നിഗൂഢതകൾ മറഞ്ഞുകിടക്കുന്നുവെന്നതിന്‍റെ തെളിവാണ്.
അതേസമയം, മൂന്ന് നിലകളും 32 മുറികളുമുള്ള ഈ കെട്ടിടം ഹോം സ്റ്റേ ആയാണ് പുനർനിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ രണ്ടാം നില ബിസിനസ് ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെങ്കിലും പെർമിറ്റ് ഇല്ലാത്തതിനാൽ പഞ്ചായത്ത് അത് നിരസിക്കുകയായിരുന്നു. കൃത്യമായ അനുമതികളില്ലാതെ രണ്ടാം നിലയിൽ സമാന്തര ബാർ പ്രവർത്തിപ്പിച്ചിരുന്നോയെന്നും, പിടിച്ചെടുത്ത 62 ലിറ്ററോളം വരുന്ന മദ്യം വീട്ടിൽ തന്നെ വ്യാജമായി നിർമ്മിച്ചതാണോ എന്നും എക്സൈസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. തദ്ദേശീയമായി നിർമ്മിച്ച മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ, മറ്റു നിർമ്മാണ യൂണിറ്റുകൾ ഇയാൾക്കുണ്ടോയെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്.
കൂടാതെ, പിടിച്ചെടുത്ത ശേഖരത്തിൽ അധികവും വിദേശമദ്യമായതിനാൽ ഇതിന്റെ ഉറവിടം കണ്ടെത്താൻ ആന്റോയുടെ പാസ്‌പോർട്ട് അടക്കം പരിശോധിച്ച് വിദേശയാത്രകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വരുന്ന ചൊവ്വാഴ്ച കേസിൽ നിർണായകമാണ്. കെട്ടിടം തന്റേതല്ലെന്ന് തെളിയിക്കാൻ ആന്റോയ്ക്കാകുമോ, അതോ പഞ്ചായത്ത് രേഖകളും കെ-സ്മാർട്ട് സർട്ടിഫിക്കറ്റുകളും മുൻനിർത്തി എക്സൈസ് ആന്റോയെ കുടുക്കുമോ എന്നത് ചൊവ്വാഴ്ചയോടുകൂടി വ്യക്തമാകും.




