തിരുവനന്തപുരം∙ ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മെഡിക്കല്‍ കോളജ് സ്വദേശി സുബാഷ്‌കുമാറിനെ (57) 18 വര്‍ഷം കഠിനതടവിനും 35000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. അഞ്ചും ആറും ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നേരിടേണ്ടിവന്ന പീഡനം എംബിബിഎസ് വിദ്യാര്‍ഥിനിയായിരിക്കെയാണ് അതിജീവിത പുറത്തുപറഞ്ഞത്.
പെണ്‍കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ അധ്യാപകന്‍ ആയിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. പിന്നീട് പ്രതി പലതവണ ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ നിര്‍ത്തി. പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി വിവരം പുറത്തുപറഞ്ഞില്ല. സംഭവത്തില്‍ ഭയന്ന് മനോനില തെറ്റിയ കുട്ടിയുടെ പ്ലസ്ടു പഠനം ഒരു വര്‍ഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ പീഡന സംഭവം ഓര്‍ത്ത് കുട്ടിക്ക് വീണ്ടും മാനസികപ്രശ്‌നം ഉണ്ടായതോടെ മനശാസ്ത്രജ്ഞനെ കാണിച്ചു.
കോവിഡ് സമയം ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണു ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാല്‍ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് അസുഖം ഭേദം ആയിരുന്നു. കുട്ടിക്ക് എംബിബിഎസ് പഠനത്തിനായി അഡ്മിഷന്‍ കിട്ടി ഹോസ്റ്റലില്‍ താമസം തുടങ്ങി. ഈ സമയം പ്രതിയുടെ രൂപസാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലില്‍ വച്ച് കണ്ടപ്പോള്‍ കുട്ടിക്ക് മനോവിഭ്രാന്തി ഉണ്ടായി. തുടര്‍ന്നു കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോള്‍ ആണ് പീഡന വിവരം പറയുന്നത്. ഡോക്ടറാണ് 2024 ല്‍ പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടിയില്‍നിന്നു കിട്ടിയ വിവരം അനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ആര്‍.എസ് വിജയ് മോഹന്‍, പി.സുരഭി. എന്നിവര്‍ ഹാജരായി. സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.നിയാസ്. മെഡിക്കല്‍ കോളജ് സബ് ഇന്‍സ്പെക്ടര്‍ പി.എല്‍.വിഷ്ണു എന്നിവരാണു കേസ് അന്വേഷിച്ചത്.






