കൊല്ലം∙ ശക്തികുളങ്ങര മരുത്തടി ക്ഷേത്രോല്‍സവത്തിനിടെ മര്‍ദനമേറ്റ പതിനെട്ടുകാരന്‍ മരിച്ചു. കുന്നത്തൂര്‍ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിനു സമീപം സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്.
ഹരികൃഷ്ണനെ ക്രൂരമായി ആക്രമിച്ചു മൃതപ്രായനാക്കിയ സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരുത്തടി കന്നിമേൽച്ചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെയാണു ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. മറ്റു പ്രതികൾ ഒളിവിലാണ്. ഇവരിൽ ചിലർക്കു രാഷ്ട്രീയ ബന്ധമുണ്ടെന്നാണു സൂചന.
കഴിഞ്ഞ തിങ്കൾ പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെയാണു സംഭവം. മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പ് നേർച്ചയിൽ പങ്കെടുക്കാൻ വേണ്ടിയാണു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയിലെത്തിയത്. ഓട്ടോറിക്ഷയിൽ ക്ഷേത്രത്തിലെത്തിയ ഇവർ അമ്മുവിന്റെ കുഞ്ഞിനുള്ള ആഹാരം വാഹനത്തിൽ മറന്നു വച്ചതിനാൽ ഇതെടുക്കാനായി തിരിച്ചു ഓട്ടോറിക്ഷയുടെ അടുത്തേക്കു പോയി. ഭക്ഷണമെടുത്ത ശേഷം തിരികെ ക്ഷേത്രത്തിലേക്കെത്തിയപ്പോഴേക്കും ഘോഷയാത്ര ആരംഭിച്ചിരുന്നു.
തിരക്കിൽപെട്ടതോടെ സഹോദരന്മാർ 2 ഭാഗത്തായിപ്പോയി. തിരക്കിനിടയിലൂടെ വന്ന ഹരികൃഷ്ണനെ കമ്മിറ്റി അംഗങ്ങളിൽ ചിലർ ചോദ്യം ചെയ്തു. തുടർന്നു വാക്കേറ്റമുണ്ടായി. ബഹളം കേട്ടെത്തിയ ജയകൃഷ്ണൻ പ്രശ്നം ഒതുക്കിത്തീർത്തു ഹരികൃഷ്ണനെയും കൂട്ടി ബന്ധുക്കളുടെ സമീപത്തേക്കു പോയി. പിന്നാലെ വന്ന അക്രമി സംഘത്തിലെ ചിലർ സഹോദരന്മാരുടെ തോളിൽ കയ്യിട്ടു ആഹാരം കഴിച്ചു വരാമെന്നു പറഞ്ഞു ക്ഷേത്രത്തിലെ സദ്യാലയത്തിനു സമീപത്തേക്കു കൊണ്ടു പോയി മർദിക്കുകയായിരുന്നു. ജയകൃഷ്ണനെ സദ്യാലയത്തിനകത്തേക്കു കൊണ്ടുപോയ ശേഷം ഹരികൃഷ്ണനെ പുറത്തു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു.
ചോദ്യം ചെയ്തതോടെ ജയകൃഷ്ണനെയും മർദിച്ചു. സംഭവമറിഞ്ഞു ബന്ധുക്കളെത്തിയെങ്കിലും അപ്പോഴേക്കും ഹരികൃഷ്ണൻ അടി കൊണ്ടു നിലത്തു വീണിരുന്നു. അക്രമികളിൽ ഒരാൾ ‘അവന്മാരെ അടിച്ചു കൊല്ലെടാ’ എന്ന് ആക്രോശിച്ചു കൊണ്ടു തടിക്കഷ്ണം കൊണ്ടു തലയ്ക്കടിച്ചതോടെ ഹരികൃഷ്ണന്റെ ബോധം നഷ്ടപ്പെട്ടു. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. ജയകൃഷ്ണനും മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്.






