മാൻവെട്ടം ∙ കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്ന സമയത്ത് വാതിലിന്റെ പൂട്ടുതകർത്ത് 32 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും കവർന്ന സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്. മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ വീട്ടിൽ എൻ.ജെ. ജോയിയുടെ വീട്ടിൽ നിന്നാണ് 2025 ജൂൺ ഒന്നിന് സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തത്. ജോയിയും ഭാര്യ ലിസിയും മകൾ ജൂലിയുമായി കാരിത്താസ് ആശുപത്രിയിലായിരുന്നു. രാവിലെ 9 ന് ജോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അഞ്ച് അലമാരകളും മേശകളും തുറന്നാണ് 32 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നതെന്ന് ഗൃഹനാഥ ലിസി പറഞ്ഞു. മകൾ ജൂലി, ജൂലിയുടെ ഭർത്താവ് ബിനു എന്നിവരുടെ മാലകൾ, മോതിരങ്ങൾ, ചെയിനുകൾ, കമ്മലുകൾ, വളകൾ എന്നിവയാണ് നഷ്ടമായത്. ബാങ്കിന്റെ ലോക്കറിലായിരുന്ന സ്വർണാഭരണങ്ങൾ വിവാഹ ആവശ്യത്തിനായാണ് എടുത്തത്.
കുറുപ്പന്തറ – കല്ലറ റോഡിൽ മാൻവെട്ടം പെട്രോൾ പമ്പിന്റെ എതിർവശത്തുള്ള വീടിന്റെ ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിൽക്കടന്ന മോഷ്ടാക്കൾ വീടിന്റെ താഴത്തെ നിലയിലും മുകൾ നിലയിലുമുള്ള എല്ലാ മുറികളും തുറന്നു. ബെഡിനടിയിൽ സൂക്ഷിച്ചിരുന്ന താക്കോലുകൾ എടുത്താണ് അഞ്ച് അലമാരകളും ലോക്കറുകളും മേശകളും തുറന്നത്. സ്വർണാഭരണങ്ങൾക്കൊപ്പം വച്ചിരുന്ന റോഡ് ഗോൾഡ് ആഭരണങ്ങൾ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നത്.
കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. മോഷ്ടാവെന്നു സംശയിക്കുന്ന സ്ഥിരം കുറ്റവാളിയെ സംഭവത്തിൽ പിടികൂടിയതായി പൊലീസ് പറയുന്നു. എന്നാൽ ഇയാൾ കുറ്റം നിഷേധിച്ചു. തെളിവുകളും കണ്ടെത്താനായില്ല. സ്വർണാഭരണവും പണവും നഷ്ടമായ കുടുംബം ഇപ്പോഴും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്.






