കൊച്ചി ∙ ലക്ഷദ്വീപിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 37കാരന് 40 വർഷം കഠിനതടവ്. ലക്ഷദ്വീപ് കവരത്തി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. കവരത്തി ദ്വീപിലെ ആറാം നമ്പർ വാർഡിലെ താമസക്കാരനായ ടി.പി.ഇല്യാസിനെയാണ് പോക്സോ കോടതി ജഡ്ജി വി.ജ്യോതി ശിക്ഷിച്ചത്. 1.20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇതിൽ ഒരു ലക്ഷം പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണം. കുട്ടിയുടെ പഠനത്തിനും പുനരധിവാസത്തിനുമായി 2 ലക്ഷം രൂപ കൂടി അനുവദിക്കാൻ കവരത്തി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്തു.
2022 സെപ്റ്റംബറിലാണ് ബന്ധുവായ കുട്ടി ആദ്യമായി പീഡനത്തിന് ഇരയാകുന്നതെന്നു പ്രോസിക്യൂഷൻ പറഞ്ഞു. കുട്ടിയെ ചെറുപ്പകാലം മുതല്‍ അറിയുന്ന പ്രതി വീടിനടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് 2022 ഡിസംബറിൽ സാധനങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസവും പഠനത്തിൽ പിന്നാക്കം പോയതും ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് കവരത്തി പൊലീസ് ഇല്യാസിനെ അറസ്റ്റ് ചെയ്തു. 2023 മേയിൽ പ്രതിക്ക് ജാമ്യം ലഭിച്ചു.
ഇരയായ കുട്ടിയുടെ മൊഴി വിശ്വസനീയവും കൃത്യവുമാണെന്ന് കോടതി വിലയിരുത്തി. തുടർന്ന് അഞ്ച് വ്യത്യസ്ത വകുപ്പുകളിലായി ആകെ 40 വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.





