കൊച്ചി ∙ നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയ തൃക്കാക്കര എസിപിക്കു മുൻപാകെ മൊഴി നൽകി. അൻസിബയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിൽ അൻസിബ വാട്സാപ് സന്ദേശം അയച്ചതു കൊണ്ടാണു പൊലീസിനു പരാതി നൽകേണ്ടി വന്നതെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. തന്നെ 3 മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചുവെന്ന അൻസിബയുടെ വാദം തെറ്റാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണു താനും അൻസിബയും സ്റ്റേഷനിൽ ഒരുമിച്ചുണ്ടായിരുന്നത്. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ട്. ഇതു പൊലീസിനു കൈമാറിയിട്ടുമുണ്ട്.
അൻസിബ തനിക്ക് അയച്ച അനാവശ്യ വാട്സാപ് സന്ദേശത്തെപ്പറ്റി പല തവണ ചോദിച്ചിട്ടും കൃത്യമായ മറുപടി നൽകിയില്ല. ഇതു തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന അവസ്ഥ വന്നപ്പോഴാണു നിയമനടപടിയുമായി മുന്നോട്ടു പോയത്. ഇതിനു പിന്നിൽ അജൻഡകളോ മറ്റാരുടെയെങ്കിലും പ്രേരണയോ ഇല്ല. വ്യക്തികൾ തമ്മിലുള്ള ഇത്തരം പ്രശ്നങ്ങളിൽ താരസംഘടന ഇടപെടേണ്ട കാര്യമില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കെതിരെയും അൻസിബ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. രേഷ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. താൻ അയച്ച വാട്‌സാപ് സന്ദേശത്തെ ദുർവ്യാഖ്യാനം ചെയ്തു പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നു കാട്ടി അൻസിബ മുഖ്യമന്ത്രിക്കു നൽകിയ പരാതി ഡിജിപിക്കു കൈമാറിയിരുന്നു. ഇതിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ തൃക്കാക്കര എസിപിയെ ചുമതലപ്പെടുത്തുകയായിരുന്നു.
എസ്ഐ തന്നെ സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെയുള്ള ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് അൻസിബയുടെ ആരോപണം. തൃക്കാക്കര എസിപി ഓഫിസിൽ എത്തി അൻസിബ ഞായറാഴ്ച മൊഴി നൽകിയിരുന്നു. നടൻ ടിനി ടോം സാമൂഹിക വിപത്താണെന്നതുൾപ്പെടെ രൂക്ഷമായ ആരോപണങ്ങളാണു മൊഴി നൽകാൻ എത്തിയപ്പോൾ നടി മാധ്യമങ്ങൾക്കു മുന്നിൽ ഉയർത്തിയത്.






