കൊച്ചി ∙ ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി നഗരത്തിലെ പെൺവാണിഭ സംഘത്തിലെ കണ്ണിയെന്ന് പൊലീസ്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഇയാളുടെ പശ്ചാത്തലം സംശയാസ്പദവും ദുരൂഹവുമാണെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. തുടർന്ന് കലൂരിലുള്ള ഇയാളുടെ ഹോട്ടൽ പൊലീസ് ഇന്നലെ വൈകിട്ട് റെയ്ഡ് ചെയ്തു. അക്ബർ അലിയും കേസില്‍ പ്രതികളായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴു പേരും ഇപ്പോഴും ഒളിവിലാണ്. ഇവരുടെ ലൊക്കേഷൻ വ്യക്തമായിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നുമാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഡിസംബറിലും അക്ബർ അലി സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. നഗരത്തിലെ ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് അക്ബര്‍ പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍. ഇയാൾക്ക് ലഹരി ഇടപാടുകൾ ഉണ്ടോ എന്ന കാര്യവും പൊലീസിന്റെ അന്വേഷണത്തിലുണ്ട്. മലയാളികൾ മാത്രമല്ല, തമിഴ്നാട്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികള്‍ ഉൾപ്പെടെ ഇയാളുടെ പെൺവാണിഭ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
മലപ്പുറം എടപ്പാൾ സ്വദേശി ആല്‍വിന്‍, മണ്ണാർക്കാട് സ്വദേശികളായ അരുണ്‍, സാബിത്ത് എന്നിവർ ഇന്നലെ തന്നെ പിടിയിലായിരുന്നു. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മറ്റു പ്രതികളെ കൂടി പിടികൂടുന്നതിനനുസരിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. അക്ബർ അലിയുടെ ഹോട്ടലിലെ ജീവനക്കാരാണ് പിടിയിലായ മൂന്നു പേരും. സംഘത്തിലുണ്ടായിരുന്ന പെൺകുട്ടികളും അക്ബർ അലിയുടെ സുഹൃത്തുക്കളാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഒളിവിൽ പോയ അക്ബർ അലി പാലക്കാട് വരെ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് കൊച്ചി കലൂര്‍ ചക്കാലപ്പാടം റോഡില്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെ യുവതികള്‍ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന പാലക്കാട്, കോഴിക്കോട് സ്വദേശിനികളായ രണ്ടു പെൺകുട്ടികൾ പഠനത്തിനിടെ വെളുപ്പിനെ ചായ കുടിക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഇതേ സമയം അക്ബർ അലി അടക്കമുള്ള ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന എട്ടംഗ സംഘവും ഇവിടെയെത്തി. തുടർന്ന് തങ്ങൾക്കെതിരെ ഈ സംഘത്തിലുണ്ടായിരുന്നവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല പരാമര്‍ശം നടത്തുകയും ചെയ്തതായി മര്‍ദനമേറ്റ പെണ്‍കുട്ടികള്‍ പറയുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന പെൺകുട്ടികളാണ് ആദ്യം തർക്കം തുടങ്ങിയത് എന്നാണ് വിവരം. അധിക്ഷേപം തുടര്‍ന്നതോടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയുടെ കൈ തിരിച്ചുപിടിച്ച് ഫോണ്‍ തട്ടിയെടുത്ത് നിലത്തെറിഞ്ഞ് പൊട്ടിച്ചു. തകര്‍ന്ന ഫോണ്‍ എടുക്കാന്‍ കുനിഞ്ഞ യുവതിയെ അക്ബര്‍ അലി തലമുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ക്രൂരമായി ചവിട്ടുകയുമായിരുന്നു.
വിവിധ പ്രദേശങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമെല്ലാം താമസിക്കുന്ന ഹോസ്റ്റലുകളും പെയിങ് ഗസ്റ്റ് സംവിധാനങ്ങളും നിറഞ്ഞ സ്ഥലമാണിത്. ഇവിടെ വച്ചാണ് പെൺകുട്ടികൾ ആക്രമിക്കപ്പെട്ടത്. നേരത്തേ തന്നെ തങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുന്നു എന്നു കാട്ടി ഇവിടത്തെ താമസക്കാർ രംഗത്തു വന്നിരുന്നു. ‘‘നിങ്ങൾ ഇവിടെ വരുന്നതിനോ താമസിക്കുന്നതിനോ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ ലഹരി വിൽപ്പനയും ഗുണ്ടായിസവും രാത്രികാലങ്ങളിൽ നമ്മുടെ തെരുവിൽ നടത്തുകയാണെങ്കിൽ ഞങ്ങൾക്ക് ഇടപെടേണ്ടി വരും’’– എന്ന വിധത്തിൽ പോസ്റ്ററുകളും നാട്ടുകാർ നേരത്തെ സ്ഥാപിച്ചിരുന്നു.






