തിരുവനന്തപുരം ∙ സ്റ്റേഷൻ ചുമതലയിലേക്ക് എസ്ഐമാരെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നാലെ പൊലീസിൽ വിവിധതലങ്ങളിൽ പരിഷ്കാര നടപടികൾക്കു തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. ഹൈവേ പട്രോൾ, ജനമൈത്രി, പിങ്ക് പൊലീസ് എന്നിവയുടെ പ്രവർത്തനരീതിയിൽ മാറ്റം വരും. സ്‍പെഷൽ ബ്രാഞ്ചിലടക്കം ബാക്കിയുള്ള സ്ഥലംമാറ്റങ്ങൾ നിയമസഭാ സമ്മേളനം സമാപിക്കുന്ന ജൂലൈ ഒന്നിനുശേഷം നടപ്പാക്കും. ജില്ലാ സ്‍പെഷൽ ബ്രാഞ്ചിനു പുറമേ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) മുതൽ ഡിവൈഎസ്‌പിമാർ വരെയുള്ളവരുടെ പൊതു സ്ഥലംമാറ്റമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയ ഇൻസ്‍പെക്ടർമാർ, ഡിവൈഎസ്‌പിമാർ എന്നിവർക്കു സ്വന്തം ജില്ലയിൽ നിയമനം നൽകും.
∙ ഹൈവേ പട്രോൾ: ദേശീയപാതകളിലെ സുരക്ഷയ്ക്കു പുറമേ, ആ പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയും നൽകും. ദേശീയപാതയ്ക്കു സമീപമുള്ള വീടുകളിലേക്കും ഹൈവേ പട്രോൾ സംഘത്തിന്റെ നിരീക്ഷണമെത്തും. വയോജനങ്ങൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളുടെ കണക്കെടുത്ത്, അവിടെ പ്രത്യേക നിരീക്ഷണമേർപ്പെടുത്തും. സംഘർഷബാധിത പ്രദേശങ്ങൾ പതിവായി സന്ദർശിക്കും.
∙ പിങ്ക് പൊലീസ്(വനിതാ പൊലീസ്): ലഹരി വ്യാപനത്തിനെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിൽ സജീവ പങ്കാളിത്തമുറപ്പാക്കും. സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണചുമതല നൽകും.
∙ ജനമൈത്രി പൊലീസ്: നിലവിൽ, ഓരോ പ്രദേശത്തെയും റസിഡന്റ്സ് അസോസിയേഷനുകളുമായാണ് സമ്പർക്കം. ഇതിനു പുറമേ അതതു സ്ഥലങ്ങളിലെ ജനങ്ങളുമായി നേരിട്ടു സമ്പർക്കമുറപ്പാക്കും. കൃത്യമായ ഇടവേളകളിൽ വീടുകളിൽ സന്ദർശനം നടത്തും.
ജയിലിൽ 14 വർഷം പിന്നിട്ടവർക്ക് ശിക്ഷാ ഇളവ് പരിഗണനയിൽ
∙ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ, 14 വർഷത്തെ ജയിൽവാസം പിന്നിട്ടവർക്കു ശിക്ഷാ ഇളവ് നൽകുന്നത് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ. കുറ്റകൃത്യ പ്രവണതയിൽനിന്ന് മോചിതരായെന്ന് ജയിൽ അധികൃതർക്കു ബോധ്യമുള്ളവർക്കാണ് ഇളവ് നൽകുക. കൊടും കുറ്റവാളികളെ ശിക്ഷാ ഇളവിനു പരിഗണിക്കില്ല.







