അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. വളർന്നു വരുന്ന പ്രായത്തിൽ ഇത്രയും പഞ്ചസാര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്നുമാണ് വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം.
ഇതിനെ തുടർന്ന് അങ്കണവാടികൾ വഴിയുള്ള പോഷകാഹാര വിതരണത്തിൽ മാറ്റമുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചിട്ടുണ്ട്. പോഷകഹാര കിറ്റുകളിൽ നിന്ന് പഞ്ചസാര ഒഴിവാക്കാൻ വനിത-ശിശുവികസന മന്ത്രാലയം നിർദേശിച്ചിരുന്നു.
45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്‌സ് എന്നിവയാണ് 20 ശതമാനം പഞ്ചസാരയ്ക്കു പുറമേ അമൃതം പൊടിയിൽ അടങ്ങിയിരിക്കുന്നത്. ആറുമാസം മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ദിവസം 135 ഗ്രാം എന്ന കണക്കിൽ പലഹാരമായോ കുറുക്കിയോ നൽകാം.
135 ഗ്രാം കഴിക്കുന്ന കുട്ടിയുടെ ഉള്ളിൽ 27 ഗ്രാം പഞ്ചസാര എത്തും. ആറുമാസം പ്രായമുള്ള കുട്ടിക്കും ഇത്രയും പഞ്ചസാര നൽകുന്നതിൽ മാറ്റം വേണമെന്ന നിർദേശമുണ്ട്. പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാമെന്നാണ് വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം.
കുഞ്ഞുപ്രായത്തിൽ തന്നെ പഞ്ചസാര അമിതമായി ഉപയോഗിച്ചാൽ വളർന്നുവരുമ്പോൾ ഐസ്‌ക്രീം പോലെയുള്ള മധുരവസ്തുക്കളുടെ അമിത ആസക്തിയിലേക്ക് നയിക്കുമെന്നും വകുപ്പ് വിലയിരുത്തുന്നുണ്ട്. കേരള വനിത-ശിശുവികസന വകുപ്പ് കുടുംബശ്രീ വഴിയാണ് ഇത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്.
അമൃതം പൊടി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. അംഗനവാടികളിൽ നിന്ന് കൊച്ചു കുട്ടികൾക്ക് മാത്രമേ അമൃതംപൊടി കിട്ടുകയുള്ളൂ. വളരെ ഹെൽത്തി ആയ ഈ പൊടി വീട്ടിൽ തയാറാക്കുന്ന എല്ലാ പലഹാരങ്ങളിലും ഒന്നോ രണ്ടോ ടീസ്പൂൺ ചേർത്ത് മുതിർന്ന കുട്ടികൾക്കും കൊടുക്കാം. ഏഴു മാസം തൊട്ടു കുട്ടികൾക്ക് കുറുക്കിയും കൊടുക്കാം.
ചേരുവകൾ
ഗോതമ്പ് – 225 ഗ്രാം
കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
കടലപ്പരിപ്പ് – 75 ഗ്രാം
സോയ ചങ്ക്‌സ്- 50 ഗ്രാം
തയാറാക്കുന്ന വിധം
പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാം
ഓരോ ചേരുവകളും തനിയെ വറുത്തെടുക്കണം. സോയ ഒന്ന് പൊടിച്ച ശേഷം വറുക്കാം.
പൊടിച്ചെടുത്ത് ചൂട് മാറുമ്പോൾ വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.






