കൊല്ലം ∙ നഗര മധ്യത്തിൽ കെഎസ്ആർടിസി ഒാർഡിനറി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മേവറം സെയ്ദലി മൻസിലിൽ എസ്.ഷംനാദിന്റെ മകൻ എസ്.സെയ്ദലി (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.20ന് ചിന്നക്കട ഹെഡ്പോസ്റ്റ് ഒാഫിസിനും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും ഇടയിലാണ് അപകടം ഉണ്ടായത്.
ചിന്നക്കടയിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ സെയ്ദലി സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുമായി ബസിനടിയിൽ കുടുങ്ങിപ്പോയ സെയ്ദലിയെയും വലിച്ചിഴച്ച് 10 മീറ്ററോളം ബസ് മുന്നോട്ടു നീങ്ങി. കണ്ടു നിന്നവർ ബഹളം വച്ചതോടെയാണ് ബസ് നിർത്തിയത്. അപകടം വരുത്തിയ ബസിലെ ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് ഒാടി രക്ഷപ്പെട്ടു.
ബസിനടിയിൽ രക്തത്തിൽ കുളിച്ചു കിടന്ന സെയ്ദലിയെ ഒാടിക്കൂടിയ തെരുവു കച്ചവടക്കാരും നാട്ടുകാരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തേക്ക് എടുത്തത്. വയറിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റ സെയ്ദലിയെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസാണ് ബൈക്കിൽ ഇടിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ ഷാജഹാനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് ഈസ്റ്റ് പൊലീസ് കേസെടുത്തു. സെയ്ദലിയുടെ അമ്മ: ബീവി ജാൻ, സഹോദരൻ: അക്ബർഷാ.






