ഇക്കുറി കർക്കടകം അവസാനിക്കും മുൻപ് തന്നെ തന്നെ ഓണസദ്യകൾ തുടങ്ങുകയാണ്. ചിങ്ങം പിറന്ന ശേഷം തിരുവോണത്തിലേക്ക് അധികം ദിവസങ്ങൾ ഇല്ലെന്നതാണു കാരണം. വീടുകളിലേക്ക് ബോക്സ് ഓണസദ്യ ബുക്കിങ്ങുകൾ തകൃതിയാണ്. വീട്ടിൽ സദ്യ ഒരുക്കുന്നതിൽ അസൗകര്യമുള്ള കൂടുതൽ കുടുംബങ്ങൾ ഇൗ വഴി നീങ്ങുന്നു.
ചെലവ് കൂടി, വിലയും
പാചക വാതകത്തിനും പച്ചക്കറികൾക്കും വില കയറിയതു കാരണം ഓണ സദ്യ ഇലയൊന്നിന് 30% നിരക്കു വർധനയുണ്ട്, ഇക്കുറി. ഒരു പായസം മാത്രമുള്ള സദ്യയ്ക്ക് കഴിഞ്ഞ വർഷം 200 രൂപ ഈടാക്കിയിരുന്നവർ ഇക്കൊല്ലം 220 ഈടാക്കുന്നു. എങ്കിലും കേരളമാകെ കേറ്ററിങുകാരുടെ ശരാശരി സദ്യ റേറ്റ് 200 മുതൽ 300 വരെയാണ്. സ്റ്റാർ ഹോട്ടലുകളാവുമ്പോൾ 600–700 രൂപയോ അതിൽ കൂടുതലോ വരാം.
അപ്പോൾ 5 പേർക്കുള്ള ബോക്സിനോ? 1700–2000 രൂപ ശരാശരി റേറ്റുണ്ട്. 7 പേർക്ക് ഉണ്ണാൻ കഴിയും വിധം 7 പപ്പടവും 7 ബോളിയും 3 പായസവും മറ്റുമുള്ള സദ്യകൾക്ക് 3339 രൂപയാണ് പ്രമുഖ കേറ്ററിങ് കമ്പനിയുടെ റേറ്റ്. കറികൾ നിറയ്ക്കാനുള്ള ഡബ്ബകൾക്കു തന്നെ 1350 രൂപ ചെലവുണ്ടത്രെ.
ഡിജിറ്റലായി പണം അടച്ച്, സ്ക്രീൻ ഷോട്ട് അയയ്ക്കുക, അപ്പോൾ കിട്ടുന്ന രസീത് കൊണ്ടുവന്ന് ഫോണിൽ കാണിക്കുക എന്നതാണ് ബോക്സ് സദ്യയുടെ രീതി. ബുക്കിങ് നേരത്തേ ക്ലോസ് ചെയ്യും. കഴിഞ്ഞ വർഷം 500–600 ബോക്സ് ബുക്കിങ് എടുത്തിരുന്നവർക്ക് ഇക്കൊല്ലം 1000 ബോക്സ് ബുക്കിങ് വരുന്നു.
ഓഫിസ് ആഘോഷങ്ങൾ
നഗരങ്ങളിൽ സർവ ഓഫിസുകളിലും ഒരു ദിവസം ഓണാഘോഷവും സദ്യയും ഉള്ളതിനാൽ കേറ്ററിങ് ഏജൻസികൾക്ക് ബുക്കിങ് വന്നു കുമിയുന്നു. ഇൻഫോപാർക്കും ടെക്നോപാർക്കും പോലുള്ള സ്ഥലങ്ങളിലേക്ക് സദ്യ എത്തിക്കാൻ 1000 രൂപ ട്രാൻസ്പോർട്ട് ചാർജുണ്ട്. വിവാഹങ്ങൾക്കുള്ള ഓർഡർ മാസങ്ങൾക്കു മുൻപ് വരും. 1000 പേരുള്ള സദ്യയ്ക്ക് ഇന്നത്തെ നിരക്ക് അനുസരിച്ച് 2 ലക്ഷം മുതൽ 2.7 ലക്ഷം വരെ ശരാശരി ചെലവ് വരാം. 2 നിരയായി കറികൾ വിളമ്പേണ്ട ആഡംബര സദ്യയ്ക്ക് അതിലേറെയും വരും.
കേറ്ററിങ് ബിസിനസ്
കേരളമാകെ ചെറുതും വലുതുമായി കേറ്ററിങ് ഏജൻസികൾ ധാരാളം. മികച്ച നിലവാരം ഉള്ളതു തന്നെ 3000 എങ്കിലുമുണ്ട്. ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷനിൽ 4600 അംഗങ്ങളുണ്ട്.
നോൺവെജ് സദ്യ!
ഓണത്തിന് സദ്യയ്ക്കൊപ്പം ചിക്കനും മീനും മറ്റും വേണമെന്നുള്ള വിഭാഗങ്ങളും പ്രദേശങ്ങളും കേരളത്തിലുണ്ട്. സദ്യയ്ക്കു മസാലക്കറിക്കു പകരം ചിക്കൻ വയ്ക്കും. അധികം ഒഴുകാത്ത തരം കറി. ചിലർ കുടമ്പുളിയിട്ടു വച്ച മീൻ കറിയോ മീൻ പൊരിച്ചതോ കൂടി ആവശ്യപ്പെടുന്നു. ‘തരാമല്ലോ അതനുസരിച്ചു റേറ്റ് കൂടുമെന്നേയുള്ളു’ എന്നാണ് കേറ്ററിങ് ഏജൻസികളുടെ മറുപടി.
തിരുവോണം കഴിഞ്ഞാൽ പിന്നെ നോൺ വെജാണു വേണ്ടത്. ബിരിയാണിക്ക് വൻ പ്രിയമാകുന്നു. വീടുകളിൽ അഞ്ചാറു പേർക്ക് കഴിക്കാവുന്ന ചിക്കൻ ബിരിയാണിക്ക് 850 മുതൽ 1100 രൂപവരെയുണ്ട്. മട്ടൻ ബിരിയാണി ഒരു കിലോ 1400–1600 ശരാശരി റേറ്റ്.






