കൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു ജസ്റ്റിസ് എ.ബദറുദ്ദീൻ പറഞ്ഞു.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നാണ് വിജിലൻസ് അഭിഭാഷകൻ അറിയിച്ചത്. എന്നാൽ അനുമതി ആവശ്യമില്ലെന്നായിരുന്നു സർക്കാരിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പരാതിയെ തുടർന്നാണ് മൈക്രോ ഫിനാൻസ് കേസ് റജിസ്റ്റർ ചെയ്തത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എൻ.സോമൻ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ കെ.കെ.മഹേശൻ എന്നിവർ കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
അഴിമതി നിരോധന നിയമപ്രകാരം പ്രതികൾ പൊതുസേവകരാണെന്നും അവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഈ നിയമവിഷയത്തിൽ വിശദവാദം നടത്തേണ്ടതുണ്ടെന്ന് സ്റ്റേറ്റ് അറ്റോർണി അറിയിച്ചതിനെ തുടർന്ന് ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്.അനിൽ നൽകിയ ഉപഹർജിയാണ് കോടതിയിലുള്ളത്.





