ബെംഗളൂരു ∙ വ്യവസായിയിൽ നിന്നും 8 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ കേന്ദ്ര ജിഎസ്ടി സൂപ്രണ്ടിനെ ബെംഗളൂരു സിറ്റി ലോകായുക്താ സംഘം നാടകീയമായി പിടികൂടി. കേന്ദ്ര ജിഎസ്ടി സൗത്ത് ഡിവിഷൻ-4 സൂപ്രണ്ടായ മോഹിത് പ്രതാപ് സിങ് ആണ് പിടിയിലായത്. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ലോകായുക്താ ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ജിഎസ്ടി കുടിശികയുമായി ബന്ധപ്പെട്ട് വ്യവസായിക്കെതിരെ ലഭിച്ച വ്യാജ പരാതി തീർപ്പാക്കുന്നതിനും കേസ് അവസാനിപ്പിക്കുന്നതിനുമായാണ് ഇയാൾ വൻ തുക കൈക്കൂലി ആവശ്യപ്പെട്ടത്. സയ്യിദ് സമീർ എന്ന വ്യവസായിയുടെ പരാതിയിലാണ് ലോകായുക്തയുടെ അടിയന്തര നടപടി.
പരാതി ലഭിച്ചതിനെത്തുടർന്ന് ലോകായുക്ത പൊലീസ് കെണിയൊരുക്കുകയായിരുന്നു. കോറമംഗലയിലെ കേന്ദ്രീയ സദൻ ഓഫിസിലുള്ള സൂപ്രണ്ടിന്റെ ഔദ്യോഗിക ചേംബറിനുള്ളിൽ വച്ചാണ് തുക കൈമാറിയത്. മോഹിത്തിനു വേണ്ടി പണം വാങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിച്ച സൽമാൻ ഷെയ്ഖ് എന്ന സ്വകാര്യ വ്യക്തിയെയും ലോകായുക്ത പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7എ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് ലോകായുക്ത അധികൃതർ അറിയിച്ചു.







