കട്ടപ്പന ∙ കട്ടപ്പനയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ച കുഞ്ഞുമോൻ (കുഞ്ചു) കൊല്ലപ്പെട്ടതെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 26ന് സെൻട്രൽ ജംക്‌ഷനിൽ പാതയോരത്ത് അവശ നിലയിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. കടത്തിണ്ണകളിലും മറ്റും കുഞ്ഞുമോൻ കിടക്കാറുള്ളതിനാൽ സ്വാഭാവിക മരണമായാണ് ആദ്യം കണക്കാക്കിയത്. എന്നാൽ 25ന് രാത്രിയിൽ കുഞ്ഞുമോനെ ചിലർ ചേർന്ന് പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡിൽ എത്തിക്കുന്നത് ഒരു ഓട്ടോറിക്ഷ ഡ്രൈവർ കണ്ടിരുന്നു.
പോസ്റ്റുമോർട്ടത്തിൽ കുഞ്ഞുമോന്റെ വാരിയെല്ലുകൾക്ക് പൊട്ടൽ ഉള്ളതായും തലയ്ക്കുള്ളിൽ പരുക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതായും കണ്ടെത്തി. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബാർബർ ഷോപ്പിൽ നാലുപേരും ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാകുകയും മൂവരും ചേർന്ന് കുഞ്ഞുമോനെ മർദിച്ചശേഷം കാലിൽ പിടിച്ച് പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡരികിൽ ഇട്ടശേഷം രക്ഷപ്പെടുകയുമായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇടുക്കി ജില്ലാ പൊലീസ് മേധാവി എ.നസിം, കട്ടപ്പന ഡിവൈഎസ്പി റെജി എം.കുന്നിപ്പറമ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.





