കോഴിക്കോട്∙ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ 6 കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല കാത്തൂൺ ആണ് പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് പ്രധാന വിതരണക്കാർക്ക് കൈമാറുകയാണ് ചെയ്യാറുള്ളതെന്നും ഇങ്ങനെ എത്തിച്ചു നൽകിയാൽ പതിനായിരം രൂപയോളം ലഭിക്കുമെന്നുമാണ് ഇവർ എക്സൈസിന് മൊഴി നൽകിയിരിക്കുന്നത്. ഇവർക്ക് കഞ്ചാവ് കൈമാറുന്ന ശൃംഖലയിലെ പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നും, ഇത് കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തുമെന്നും കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദൻ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫിസർ അജിത്ത്, അഷിൽദ്, പ്രശാന്ത്, ജിത്തു.പി.പി, പ്രിവന്റീവ് ഓഫിസർ ഷാജു.സി.പി, വനിതാ സിവിൽ എക്സൈസ് ഓഫിസർ അജല്യ, സിഇഒ അനുരാജ് പ്രിവന്റീവ് ഓഫിസർ ഗ്രേഡ് രശ്മി, പ്രിവന്റീവ് ഓഫിസർ റെജി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ഹിതിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.





