കാസർകോട് ∙ മാതാവിന്റെ കൺമുന്നിൽ വച്ച് ഭിന്നശേഷിക്കാരനായ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകൻ ഷക്കീർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം.
പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനായി മാതാവിനോടൊപ്പം കാസർകോട് ടൗണിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ഷക്കീർ. പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത ഷക്കീറിന് വാഹനത്തിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. മാന്യയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് ഇടയാക്കിയ കാറിൽ തന്നെ ഷക്കീറിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിളിയങ്കറിലെ എംസിആർസി സ്കൂളിലെ വിദ്യാർഥിയാണ്. ഷാമിൽ, ഷാഹിൽ എന്നിവരാണ് സഹോദരങ്ങൾ.





