കൊച്ചി ∙ സ്ഥലമുടമയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും, വിഷപ്പാമ്പുകളുടെ താവളമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വെട്ടിത്തെളിക്കണമെന്നു ഹൈക്കോടതി. ഇതിന്റെ ചെലവ് പിന്നീട് ഉടമയെ കണ്ടെത്തുമ്പോൾ ഈടാക്കാമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ, സ്ഥലമുടമ ആരാണെന്നു കണ്ടെത്തിയില്ലെന്നു പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾക്ക് കയ്യും കെട്ടി നിൽക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അപകടകരമായ സാഹചര്യമാണെങ്കിൽ ഉടമയ്ക്ക് നോട്ടിസ് നൽകി കാത്തിരിക്കേണ്ടതില്ല. കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകൾ പ്രകാരം ഇത്തരം ശല്യങ്ങൾ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനത്തിന് അധികാരമുണ്ട്. ഉടമയെ അറിയില്ലെങ്കിൽ പോലും പഞ്ചായത്ത് സ്വന്തം നിലയ്ക്ക് കാട് വെട്ടിത്തെളിക്കണം.
താനും പ്രായമായ രക്ഷിതാക്കളും താമസിക്കുന്ന വീടിനോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതി നൽകിയിരുന്നു. എന്നാൽ വില്ലേജ് ഓഫിസിൽനിന്ന് വിവരങ്ങൾ തേടിയിട്ടും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നും നോട്ടിസ് നൽകാൻ കഴിയില്ലെന്നുമായിരുന്നു തെക്കേക്കര ഗ്രാമപ്പഞ്ചായത്തിന്റെ നിലപാട്. ഈ വാദം കോടതി തള്ളി.






