പാറശാല∙ ഗവ.താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനൽ ചില്ലു തകർത്ത് ഓടിക്കളഞ്ഞ രോഗിയെ ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ കണ്ടെത്തി. പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരൻ ഇന്നലെ പുലർച്ചെ ഒന്നോടെയാണു രക്ഷപ്പെട്ടത്. സർജിക്കൽ വാർഡിൽ കഴിയുകയായിരുന്ന ഇയാൾ പുലർച്ചെ സർജിക്കൽ വാർഡിലെ ജനൽ ചില്ല് തകർത്തു പുറത്തുചാടി ഓടുകയായിരുന്നു. ആശുപത്രി സെക്യൂരിറ്റിയും പാറശാല പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിൽ കുറുങ്കുട്ടിക്കടുത്ത് ഒരു വീട്ടിൽ അവശനായി കണ്ടെത്തുകയായിരുന്നു. അടിവയറ്റിൽ വേദനയെ തുടർന്നു പേ വാർഡിൽ അഡ്മിറ്റ് ആയ ഇദ്ദേഹത്തിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു.






