കൊച്ചി ∙ അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്തതിനു പെൺകുട്ടികളെ ക്രൂരമായ മർദിച്ച സംഘത്തിന്റെ തലവൻ അക്ബർ അലി പി. (29) കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായത് ഹൈടെക് പെൺവാണിഭ കേന്ദ്രം നടത്തിപ്പിന്റെ പേരിൽ. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ യുവതികളെ എത്തിച്ചായിരുന്നു അക്ബറിന്റെയും കൂട്ടരുടേയും പ്രവർത്തനം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ കഴിഞ്ഞ ജൂലൈയിൽ നടന്ന പരിശോധനയിൽ അസം, ബംഗാൾ സ്വദേശികളായ 6 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പെൺകുട്ടികളെ മർദിച്ച ശേഷം ഒളിവിൽ പോയ അക്ബറിനേയും മറ്റ് പ്രതികളേയും ഇതുവരെ പിടികൂടിയിട്ടില്ല.
പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി പെരുമണ്ണിൽ വീട്ടിൽ അക്ബർ അലി പി. (29) ആയിരുന്നു പെൺവാണിഭ സംഘത്തിന്റെ തലവനെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. നാട്ടുകാര്‍ തന്നെയായ മൻസൂർ അലി.എ (31), ഷെഫീഖ് പി.പി (27) എന്നിവരും അന്ന് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. എസ്കോർട്ട് സർവീസിനു സ്ത്രീകളേയും പുരുഷന്മാരേയും നൽകുന്ന ആപ്പിലൂടെയായിരുന്നു അക്ബറിന്റെയും കൂട്ടരുടേയും ഇടപാടുകൾ. ഷെഫീഖിന്റെ പേരില്‍ ഈ ആപ്പിലുള്ള അക്കൗണ്ട് വഴിയായിരുന്നു ആവശ്യക്കാർ ബന്ധപ്പെടുക. തുടർന്ന് എത്തേണ്ട സ്ഥലത്തിന്റെ വിവരം ഷെഫീഖ് അറിയിക്കും. ഇവിടെ എത്തുന്ന ഇടപാടുകാർ 3,000 രൂപയാണ് ലൈംഗികാവശ്യത്തിനായി നൽകേണ്ടത്. ഇത് നൽകേണ്ടതാകട്ടെ പെൺവാണിഭ കേന്ദ്രത്തിൽ അക്ബർ അലിയുടെ പേരില്‍ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് വഴിയും. ഇതിനു ശേഷം സ്ഥലത്തുള്ള യുവതികളിൽ നിന്ന് ഇഷ്ടമുള്ളവരെ ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാം എന്നതായിരുന്നു രീതി. ഇതിൽ 1000–1500 രൂപയാണ് ഓരോ ഇടപാടിനും യുവതികൾക്ക് നൽകുന്നത്. 750 രൂപ ഷെഫീഖ് ആണോ മൻസൂർ ആണോ ഇടപാടുകാരെ കൊണ്ടുവരുന്നത്, അവർക്കുള്ള കമ്മിഷനാണ്. ബാക്കി തുകയാണ് അക്ബർ അലിക്ക് ലഭിക്കുക.
ഇടപ്പള്ളിയിൽ ഒരു അനാശ്യാസ കേന്ദ്രം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്ന് എളമക്കര പൊലീസായിരുന്നു ആദ്യം അന്വേഷണം ആരംഭിക്കുന്നത്. ഇവിടെ എത്തിയെങ്കിലും പെൺകുട്ടികളെ കണ്ടെത്താനായില്ല. എന്നാൽ ഇവിടെയുണ്ടായിരുന്ന അക്ബറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കടവന്ത്ര പൊലീസിന് ഒരു പെൺവാണിഭ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്ക ഗേറ്റിനടുത്തുള്ള കർഷക റോഡിലെ ഒരു വീടായിരുന്നു കേന്ദ്രം. ഇവിടെ എത്തിയപ്പോൾ 6 യുവതികളും ഷെഫീഖും മൻസൂറും ഇടപാടിന് എത്തിയ ചങ്ങനാശേരി സ്വദേശി വിഷ്ണുവും സ്ഥലത്തുണ്ടായിരുന്നു. ഷെഫീഖിനെയും മൻസൂറിനെയും ചോദ്യം ചെയ്യുന്നതിൽ നിന്നാണ് അക്ബറിന്റെ പങ്ക് കടവന്ത്ര പൊലീസ് അറിയുന്നത്. ഈ സമയം എളമക്കര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു അകബ്ർ. പിന്നീട് അക്ബറിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയായിരുന്നു. 20,000 രൂപ മാസവാടകയ്ക്ക് എടുത്ത കെട്ടിടത്തിലായിരുന്നു പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്.
റെയിൽവേ റിക്രൂട്ട്മെന്റ് കോഴ്സിന് പഠിക്കുന്ന പെൺകുട്ടികളെ കഴിഞ്ഞ ദിവസം ആക്രമിച്ച ശേഷം ഒളിവിൽ പോയ അക്ബർ നടത്തിയിരുന്ന ലോഡ്ജ് പൊലീസ് റെയ്‍ഡ് ചെയ്തിരുന്നു. മൂന്നു നിലയുള്ള ലോഡ്ജിന്റെ രണ്ടാം നില പൂർണമായി എടുത്ത ശേഷം ഇവിടെ പെൺവാണിഭ കേന്ദ്രം നടത്തുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. നാലു മുറികളുള്ള ഈ നിലയ്ക്ക് ഒരു ലക്ഷം രൂപ മാസവാടക ഇനത്തിലും നൽകിയിരുന്നു. സെക്സ് റാക്കറ്റ് ഇടപാടിൽ അക്ബറിന്റെ പങ്കാളികളും ലോഡ്ജ് ജീവനക്കാരുമാണ് നിലവിൽ അറസ്റ്റിലായ മൂന്നു പേരിൽ രണ്ട് പേർ. അക്ബർ, സുഹൃത്തുക്കളായ രണ്ട് യുവതികൾ, മറ്റു രണ്ടു പേർ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ക്രൂരമർദനത്തിന് ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ നിന്ന് ആദ്യം ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.





