പെരിന്തൽമണ്ണ(മലപ്പുറം)∙ പുളിങ്കാവ് മലറോഡിൽ പത്ത് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിൽ. ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.അനൂപ് നേതൃത്വം നൽകിയ സംഘത്തിന്റെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ താമസിക്കുന്ന റൂമിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മുറിയിൽ നിന്ന് കഞ്ചാവും തൂക്കാൻ ഉപയോഗിച്ച ത്രാസും ഒരു മൊബൈൽ ഫോണും കഞ്ചാവു വിറ്റതിലൂടെ ലഭിച്ച 18,645 രൂപയും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ പെരിന്തൽമണ്ണ ടൗൺ ഭാഗങ്ങളിൽ എന്നിവിടങ്ങളിലാണ് ഇയാൾ കഞ്ചാവു വിൽപ്പന നടത്തിവന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലും വിൽപ്പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെകുറിച്ച് പെരിന്തൽമണ്ണ എക്സൈസ് സംഘം അന്വേഷണം നടത്തി വരുകയാണ്. പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണുദാസ്, മുഹമ്മദ് റിയാസ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.





