കണ്ണൂർ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. യുപി സ്വദേശി സൗരവിനെ (22) കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്‍പെക്ടർ ശ്രീജിത്ത് കോടേരി ഡൽഹിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തേ മൂന്നുപേർ അറസ്റ്റിലായിരുന്നു. ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരാണ് നേരത്തേ പിടിയിലായത്.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‍പി ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്. ഏപ്രിൽ പത്തിനാണു നിതിൻരാജ് മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽ നിന്നുചാടി മരിച്ചത്.
നിതിൻ രാജിന്റെ മരണത്തിൽ ‘ഇന്‍സ്റ്റ പേ ലോൺ’ ആപ്പിനെതിരെ കേസെടുത്തിരുന്നു. ബിഎൻഎസ് 308 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. 36% പലിശയ്ക്കാണു നിതിന് 15000 രൂപ വായ്പ നൽകിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. തുക തിരിച്ചു പിടിക്കുന്നതിനായി ലോൺ ആപ്പുകാർ ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പ്രതിസന്ധിയിലാക്കിയെന്നും എഫ്ഐആറിലുണ്ട്. ജീവനൊടുക്കിയത് തലേന്ന് ഇൻസ്റ്റ പേ എന്ന ലോൺ ആപ്പിൽനിന്ന് നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്സാപ് മെസേജുകളും വന്നതായി കണ്ടെത്തിയിരുന്നു.
വായ്പയ്ക്ക് 500% പലിശ!
അമ്മയുടെ ചികിത്സയ്ക്കായി 13,500 രൂപയാണ് ഇൻസ്റ്റ പേ എന്ന ലോൺ ആപ്പിൽനിന്നു നിതൻ രാജിനു ലഭിച്ചത്. ഒരുമാസത്തിനകം ബാധ്യത 20,000 രൂപയായി. അതായത്, ഒരു മാസം 40 ശതമാനത്തിലേറെ പലിശ. വാർഷിക പലിശ കണക്കാക്കിയാൽ 500 ശതമാനത്തിനു മുകളിലെത്തും. 1000 രൂപ നിതിൻ തിരിച്ചടച്ചു. പിന്നീട് തിരിച്ചടവ് മുടങ്ങിയപ്പോഴാണ് ഭീഷണി ആരംഭിച്ചത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനധികൃത ലോൺ ആപ്പ് ആണ് ഇതെന്നാണു പൊലീസിനു ലഭിച്ച വിവരം. വാട്സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് ഇത് പ്രചരിപ്പിക്കുന്നത്.





