സീതത്തോട് ∙ വനിതകൾക്കു ഇനി മുതൽ കെഎസ്ആർടിസി ബസിൽ ഫ്രീയായി ഗവി കണ്ട് മടങ്ങാം. കൂടുതൽ വനിതാ വിനോദ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ബസ് ജീവനക്കാർ. ഫ്രീ യാത്ര ഏറെ ആശ്വാസമായതായി ഗവി കെഎഫ്ഡിസിയിലെ വനിതാ തൊഴിലാളികളും ശബരിമല, കക്കി വനത്തിലെ ആദിവാസി വനിതകളും. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ഗവി വഴി കുമളിക്കു രണ്ട് ബസുകളും കുമളി ഡിപ്പോയിൽനിന്ന് ഒരു ബസുമാണ് പത്തനംതിട്ട–ഗവി–കുമളി റൂട്ടിൽ സർവീസ് നടത്തുന്നത്.
സന്തോഷത്തോടെ വനിതാ തൊഴിലാളികൾ
സർക്കാർ പദ്ധതിയിൽ ഏറെ സന്തോഷിക്കുന്നത് ഗവി കെഎഫ്ഡിസി തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന വനിതാ തൊഴിലാളികളാണ്. എന്തെങ്കിലും സാധനം വേണമെങ്കിൽ ഗവിയിൽനിന്ന് 32 കിലോമീറ്റർ അകലെയുള്ള വണ്ടിപ്പെരിയാറിൽ പോകുകയാണ് പതിവ്. തോട്ടം തൊഴിലാളികൾ കൊച്ചുപമ്പ, ഗവി, 14ാം മൈൽ തുടങ്ങിയ ബസ് സ്റ്റോപ്പുകളിൽ നിന്നുമാണ് ബസ് കയറുന്നത്. വണ്ടിപ്പെരിയാർ ഭാഗത്തേക്കു പോയാൽ 56 രൂപയും സീതത്തോട് ഭാഗത്തേക്കു പോകുമ്പോൾ 80 രൂപയ്ക്കു അടുത്തു വരെയുമാണ് ടിക്കറ്റ് നിരക്ക്. 520 രൂപ മാത്രം ദിവസശമ്പളമുള്ള തൊഴിലാളിക്കു ബസിൽ സൗജന്യമായി പോകാൻ കഴിയുന്നത് ഏറെ ആശ്വാസകരമാണെന്നും ഗവി മുൻ പഞ്ചായത്തംഗം തായ്പ്പുള്ള ഗുരുസ്വാമി പറഞ്ഞു. വരും ദിവസം റൂട്ടിലെ കെഎസ്ആർടിസി ബസിനു സ്വീകരണം നൽകാനുള്ള തയാറെടുപ്പിലാണ് ഗവി നിവാസികൾ.
ബസിന്റെ സമയം
പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള ആദ്യ ബസ് വെളുപ്പിനെ 5.30നും രണ്ടാമത്തെ ബസ് രാവിലെ 6.30നുമാണു കുമളിയിലേക്കു പുറപ്പെടുന്നത്. പത്തനംതിട്ട– കുമളിക്കു 208 രൂപയാണ് ടിക്കറ്റ് നിരക്ക്. മിക്ക ദിവസവും ബസിൽ നല്ല തിരക്കാണ്. 15ന് രാവിലെ പത്തനംതിട്ട ഡിപ്പോയിലെ ഇരു ബസുകളിലെയും വനിതാ യാത്രക്കാർക്കു വള്ളക്കടവ് മുതലാണ് സീറോ ടിക്കറ്റ് നൽകി തുടങ്ങിയത്. വള്ളക്കടവ് മുതൽ കുമളിയിലേക്കുള്ള ആദ്യ ബസിൽ 20 ടിക്കറ്റും രണ്ടാം ബസിൽ 9 വനിതാ ഫ്രീ ടിക്കറ്റുമാണു നൽകിയതെന്നു ഇരു ബസിലെയും കണ്ടക്ടർമാരായ ബോബി ജോർജ്, ജയ കൃഷ്ണൻ എന്നിവർ പറഞ്ഞു.





