തിരുവനന്തപുരം: ലഹരിമരുന്ന് വിപണനത്തിനെതിരെ കേരള പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 159 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടതായി സംശയിക്കുന്നവരെയും ലഹരിവസ്തുക്കൾ കൈവശം വെച്ചവരെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
പരിശോധനയിൽ വിവിധ തരത്തിലുള്ള നിരോധിത ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് 142 കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളിലായി 16 ഗ്രാം എം.ഡി.എം.എയും 7.932 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനുശേഷം ഇതുവരെ സംസ്ഥാനത്താകെ 2575 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഈ കേസുകളിലായി 2778 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ 1589 ഗ്രാം എം.ഡി.എം.എയും 146.490 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി.
ലഹരിവസ്തു വ്യാപനത്തിനെതിരെ പൊതുജനങ്ങളുടെ സഹകരണം തേടിയ പൊലീസ്, ലഹരി വിൽപ്പനയെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ 9497979794, 9497927797 എന്നീ നമ്പറുകളിലേക്കോ 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ അറിയിക്കാമെന്ന് വ്യക്തമാക്കി. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.





