കൊച്ചി∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 34 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഫിക്കുൾ ഷെയ്ഖ് (30), ജുയെൽ ഷെയ്ഖ് (22), സഹിൻ ഷെയ്ഖ് (29) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. മൂന്നംഗ സംഘം ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിനിൽ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ഇവിടെ നിന്ന് ഓട്ടോയിൽ വരുമ്പോൾ ആലുവ തോട്ടക്കാട്ട് കരയിൽ വച്ചാണ് പൊലീസ് പിടികൂടിയത്.
16 കവറുകളിലായി പൊതിഞ്ഞ് ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പെരുമ്പാവൂർ മൂവാറ്റുപുഴ ഭാഗത്ത് വിൽപ്പന നടത്താനാണു കഞ്ചാവ് കൊണ്ടുവന്നത്. വിൽപ്പന നടത്തി തിരിച്ചു പോകാനായിരുന്നു പദ്ധതി. കിലോയ്ക്ക് 5000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപ്പന നടത്തുന്നത്. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.





