വാഷിങ്ടന്‍: യുഎസും ഇറാനും തമ്മില്‍ ധാരണയിലെത്തിയ സമാധാനക്കരാറിനെതിരെ ഇസ്രയേല്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് രംഗത്ത്. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുവേണം ഇസ്രയേല്‍ പ്രതികരിക്കാനെന്നും എപ്പോഴും സഹായത്തിനെത്തുന്ന അമേരിക്കന്‍ നേതൃത്വത്തെ ആക്രമിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ യുക്തിസഹമല്ലെന്നും വാന്‍സ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വാന്‍സ് ഇസ്രയേല്‍ നേതാക്കളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
‘ഇസ്രയേലിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്കും പ്രതിരോധ ശേഷിക്കും അമേരിക്കന്‍ നികുതിദായകരുടെ വലിയ സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളിലെ നിരവധി ആയുധങ്ങള്‍ അമേരിക്കയുടെ സഹായത്തിലൂടെയാണ് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ ഇസ്രയേലിന് ലോകത്തിലെ ഏറ്റവും ശക്തവും വിശ്വസനീയവുമായ സഖ്യകക്ഷികളില്‍ ഒരാളാണ്. അത്തരം സാഹചര്യത്തില്‍ അമേരിക്കന്‍ നേതൃത്വത്തെ തന്നെ ആക്രമിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ യുക്തിസഹമല്ല’ -വാന്‍സ് ചൂണ്ടിക്കാട്ടി.
ഇറാനുമായുള്ള കരാറിനെ വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തുന്ന പ്രധാന ആശങ്കകളെയും വാന്‍സ് പരാമര്‍ശിച്ചു. കരാറില്‍ ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലെന്നും, ആണവ പദ്ധതികള്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗരേഖ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. കൂടാതെ കരാര്‍ ഇറാനു സാമ്പത്തിക ആശ്വാസം നല്‍കുകയും ഭാവിയില്‍ സൈനികശേഷി പുനര്‍നിര്‍മിക്കാന്‍ അവസരം സൃഷ്ടിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഇതിന് മറുപടിയായി, സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് എല്ലായ്‌പ്പോഴും സൈനിക നടപടികള്‍ മാത്രം പരിഹാരമല്ലെന്ന് വാന്‍സ് പറഞ്ഞു. കൊന്നൊടുക്കലിലൂടെ എല്ലാ സുരക്ഷാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയില്ല. ദീര്‍ഘകാല സമാധാനത്തിനും സ്ഥിരതയ്ക്കും നയതന്ത്ര ഇടപെടലുകള്‍ ആവശ്യമാണ്. ഇസ്രയേലിലെ ചില മന്ത്രിമാര്‍ കരാറിനെ മാത്രമല്ല, ട്രംപിനെയും വ്യക്തിപരമായി വിമര്‍ശിച്ചു. അത്തരം പ്രതികരണങ്ങള്‍ സഖ്യബന്ധത്തെ ബാധിക്കാമെന്ന മുന്നറിയിപ്പും വാന്‍സ് നല്‍കി.
ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍, സമാധാനക്കരാറിനെ എതിര്‍ത്ത ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വീര്‍, ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് എന്നിവരെയാണ് വാന്‍സ് രൂക്ഷമായി വിമര്‍ശിച്ചത്. 90 ലക്ഷം ആളുകള്‍ മാത്രമുള്ള ചെറിയ രാജ്യമാണ് ഇസ്രയേലെന്നും അവിടുത്തെ എല്ലാ ദേശീയ സുരക്ഷാപ്രശ്‌നങ്ങളും ആളുകളെ കൊന്നൊടുക്കി പരിഹരിക്കാമെന്ന് കരുതരുതെന്നും വാന്‍സ് തുറന്നടിച്ചു. യുഎസ്ഇസ്രയേല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന്റെ സൂചനയായാണ് വാന്‍സിന്റെ പ്രതികരണത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.







