കോഴിക്കോട് ∙ താമരശ്ശേരിയിലെ രണ്ടു സ്കൂളുകളിലെ മൂന്നു വിദ്യാർഥികളെ ദുരൂഹത സാഹചര്യത്തിൽ കാണാതായി. പത്താം ക്ലാസ് വിദ്യാർഥിനിയെയും പ്ലസ് ടു വിദ്യാർഥിയായ കൂട്ടുകാരനെയും സുഹൃത്തായ പ്ലസ് വൺ വിദ്യാർഥിയെയുമാണ് വ്യാഴാഴ്ച മുതൽ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരുടെയും മാതാപിതാക്കളുടെ പരാതിയിൽ താമരശ്ശേരി പൊലീസ് പ്രത്യേകം കേസുകളെടുത്ത് തിരച്ചിൽ ആരംഭിച്ചു.
പത്താം ക്ലാസുകാരിയെ കാണാതായ പരാതിയാണ് ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. പെൺകുട്ടി പതിവുപോലെ സ്കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ക്ലാസ് തുടങ്ങിയിട്ടും പെൺകുട്ടിയെ കാണാതായതോടെ അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിച്ചു. അതോടെയാണ് കുട്ടിയെ കാണാതായ വിവരം പുറത്തായത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയുടെ യൂണിഫോം സ്കൂളിനു സമീപത്തെ റബർ തോട്ടത്തോടു ചേർന്നുള്ള പറമ്പിൽ കണ്ടെത്തി. പിന്നീടാണു പെൺകുട്ടിയുടെ സുഹൃത്തായ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെയും കൂടി കാണാതായെന്ന വിവരം പുറത്തു വന്നത്. ഇയാളുടെ ഉറ്റ സുഹൃത്തിനെയും ഇരുവരുടെയും ഇരുചക്രവാഹനവും സഹിതമാണു കാണാതായത്
∙ സൂചനയായി ആ ചിത്രങ്ങൾ
മൂവരും പറമ്പിൽ നിൽക്കുന്നതു സമീപത്തെ റബർ തോട്ടത്തിലെ തൊഴിലാളി കണ്ടിരുന്നു. അസ്വാഭാവികമായി മൂവരെയും ശ്രദ്ധിച്ച ഇയാൾ ഇവരുടെ ചിത്രം പകർത്തിയിരുന്നു. കുട്ടികളെ കാണാതായെന്ന വിവരം പുറത്തായതോടെ ഈ ഫോട്ടോകൾ ഇയാൾ സ്കൂൾ അധികൃതർക്ക് കൈമാറി. ഇതിൽ നിന്നാണ് പെൺകുട്ടിയുടെ ഒപ്പമുള്ളവരുടെ വിവരം ലഭിച്ചത്. ഇരുചക്രവാഹനങ്ങളുടെ നമ്പറും സിസിടിവിയിൽ നിന്ന് പൊലീസിനു ലഭിച്ചു..
∙ കേരളം വിട്ടത് രണ്ട് ഇരുചക്രവാഹനങ്ങളിൽ
പെൺകുട്ടിയും കൂട്ടുകാരനും ഒരു ബൈക്കിലും സുഹൃത്ത് ഒരു സ്കൂട്ടറിലുമായി താമരശ്ശേരിയിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞത്. ഇരുചക്രവാഹനങ്ങൾ ലക്കിടി ചുരം കടന്നു പോയതായി പൊലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലും സ്ഥിരീകരിച്ചു. ബത്തേരി –മുത്തങ്ങ വഴി അതിർത്തി വഴി കർണാടകയിലേക്ക് ഇവർ കടന്നതായാണ് പൊലീസിനു ലഭിച്ച സൂചന.
∙ സ്മാർട് ഫോൺ വിറ്റ ശേഷം യാത്ര
കാണാതായവരിൽ ഒരു ആൺകുട്ടിയുടെ 18,000 രൂപ വരുന്ന സ്മാർട്ഫോൺ 10,000 രൂപയ്ക്ക് താമരശ്ശേരിയിലെ ഒരു കടയിൽ വിറ്റതായും പൊലീസ് കണ്ടെത്തി. ഈ ഫോൺ വിറ്റ ശേഷം മറ്റു രണ്ടു പേരുടെയും പക്കലുള്ള ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കിയാണ് ഇവർ പോയതെന്നാണ് സൂചന. സൈബർ സെല്ലിന്റെ സഹായത്തോടെയും കർണാടക പൊലീസുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നതോടൊപ്പം കാണാതായ വിദ്യാർഥികളെ തേടി പൊലീസും വീട്ടുകാരും മൈസൂരുവിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ നടത്തിവരികയാണ്.






