കോട്ടയം ∙ ‘അന്ന് സിറിഞ്ചുകൾ കൂട്ടമായി വാങ്ങുന്നതു കണ്ടപ്പോൾ സംശയം തോന്നി. അംഗങ്ങൾക്ക് മുന്നറിയിപ്പുും നൽകി. തൂഫാന് പിന്തുണ നൽകുന്നതിന് കാരണം അതാണ്’, ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ) സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹൻ പറഞ്ഞു. എന്തുകൊണ്ടാണ് മെഡിക്കൽ ഷോപ്പ് ഉടമകൾ തൂഫാൻ വാറിയേഴ്സ് ശൃംഖലയിൽ ചേരുന്നത്? വ്യക്തമായ കാരണങ്ങളുണ്ട്. മരുന്നു വിൽപ്പനയുടെ മറവിൽ ലഹരി മരുന്ന് ഉപയോഗം എങ്ങനെയാണ് നടക്കുന്നത്. എ.എൻ. മോഹൻ പറയുന്നു.
ഓപ്പറേഷൻ തൂഫാൻ വരുന്നതിനു മുൻപേ സമൂഹത്തിൽ ലഹരി ഉപയോഗത്തിനു തടയിടാനുള്ള ശ്രമങ്ങൾ തങ്ങൾ ആരംഭിച്ചിരുന്നു. കൊച്ചി കേന്ദ്രീകരിച്ചുള്ള മരുന്നു വിൽപനശാലകളിൽ മുൻപ് സിറിഞ്ച് വാങ്ങാൻ ആളുകൾ കൂടുതൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ അംഗങ്ങൾക്കു മുന്നറിയിപ്പ് നൽകി.
നിലവിൽ സ്കൂൾ കുട്ടികൾ അടക്കം കണ്ണിലൊഴിക്കുന്ന മരുന്നു വ്യാപകമായി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഹരി ഉപയോഗിക്കുമ്പോൾ കണ്ണുകൾ ചുവക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വൈകിട്ട് വീട്ടിലെത്തുമ്പോൾ കണ്ണിലെ നിറവ്യത്യാസം മാറ്റുന്നതിനു വേണ്ടിയാണ് ഇവർ ഇത്തരം മരുന്നുകൾ തേടിയെത്തുന്നത് എന്ന സംശയമുണ്ട്. പൊലീസ് ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നും ആവശ്യമായ പിന്തുണ നൽകുമെന്നും എ.എൻ. മോഹൻ പറഞ്ഞു. ഇതിനൊപ്പം മരുന്നു വാങ്ങാനുള്ള കുറിപ്പടിയിൽ ഇംഗ്ലിഷ് വലിയക്ഷരം നിർബന്ധമാക്കണമെന്നു ഡോക്ടർമാർക്കു നിർദേശം നൽകാനും സംഘടന മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്.
‘ഓൺലൈൻ മരുന്നു വിൽപ്പന ലഹരിക്ക് പഴുതാണ്’. കുറിപ്പടി ഇല്ലാതെ മരുന്നുവാങ്ങാൻ വരുന്നവരെ പ്രോത്സാഹിപ്പിക്കാറില്ല. കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രമേ ആന്റിബയോട്ടിക്കുകൾ നൽകാവൂയെന്ന് അംഗങ്ങൾക്ക് നിർദേശം നൽകി. ഓൺലൈനിലൂടെ മരുന്നു വിൽപന പ്രോത്സാഹിപ്പിച്ച കേന്ദ്ര നടപടി ലഹരി ഉപയോഗം വർധിപ്പിക്കുന്നു. ഓൺലൈൻ വ്യാപാരികൾതന്നെ സ്വന്തമായി കുറിപ്പടി തയാറാക്കി മരുന്നു നൽകാറുണ്ട്. ഒപ്പം ഫോണിൽ അപ്‌ലോഡ് ചെയ്യുന്ന ഡോക്ടറുടെ കുറിപ്പടി വിശദമായി പരിശോധിക്കാറുമില്ല. ലഹരി ഉപയോഗിക്കുന്നവർ ഈ പഴുത് ഉപയോഗിക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത മരുന്നു വ്യാപാരം നിർത്തണം. ഓപ്പറേഷൻ തൂഫാനിൽ മരുന്നു വിൽപന ശാലകളിൽ പരിശോധന നടത്തുമെന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു. നിലവിൽതന്നെ തൂഫാൻ വാറിയർമാരാണ് ഞങ്ങൾ, മോഹൻ പറഞ്ഞു.






