മലപ്പുറം: ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ചെറ്റിപ്പടി കരിപ്പോട്ട് സ്വദേശിയായ മിഥുനാണ് ഭീഷണി സന്ദേശം ഉൾപ്പെട്ട വിഡിയോ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതി വിഡിയോ ചിത്രീകരിക്കാനും സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കാനും ഉപയോഗിച്ച മൊബൈൽ ഫോൺ സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസിക വെല്ലുവിളികൾ അനുഭവിക്കുന്ന പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി മലപ്പുറം സൈബർ ക്രൈം പൊലീസ് പതിവായി നടത്തുന്ന സൈബർ പട്രോളിങ്ങിനിടെയാണ് കഴിഞ്ഞ ദിവസം ഭീഷണി വിഡിയോ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിഡിയോ ഫെയ്സ്ബുക്കിൽ നിന്നു നീക്കം ചെയ്യുകയും വിഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് വിഡിയോയ്ക്ക് താഴെ മതവിദ്വേഷം ആളിക്കത്തിക്കുന്ന തരത്തിൽ പ്രകോപനപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. കേരള പൊലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതോടെ ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്തവരെയും കേസിൽ പ്രതി ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.








