ചണ്ഡീഗഡ് ∙ പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ തർൺതരൻ ജില്ലയിലാണ് സംഭവം.
അമൃത്സർ ജില്ലയിലെ ലോപോകെ സ്വദേശിയായ ലവ്പ്രീത് ഭാര്യയുടെ വീട്ടിലെത്തിയതായിരുന്നു. എന്നാൽ ലവ്പീതും പ്രതിയായ സജൻ സിങ്ങും തമ്മിൽ വാക്കുതർക്കവും പിടിവലിയുമുണ്ടായി. തുടർന്ന് സജൻ സിങ് ലവ്പ്രീതിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഗുരുതരമായ പരൂക്കേറ്റ ഭാര്യയുടെ സഹോദരി ചികിത്സയിലിരിക്കെ മരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
സംഭവത്തിൽ കൊലക്കുറ്റം ചുമത്തി സജൻ സിങ്ങിനെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ലവ്പ്രീതിന്റെ ഭാര്യ സന്ദീപ് കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 മാസം മുൻപ് വിവാഹിതരായ ലവ്പ്രീതും സന്ദീപ് കൗറും വഴക്കിനെ തുടർന്ന് അകന്ന് താമസിക്കുകയായിരുന്നു.








