നാസിക്∙ പീഡനശ്രമം എതിർത്ത യുവതിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ആക്രമിച്ച് യുവാക്കൾ. മഹാരാഷ്ട്രയിലെ നാസിക്കിലെ വിനോദസഞ്ചാര കേന്ദ്രമായ ഇഗത്പുരിയിൽ എത്തിയതായിരുന്നു കുടുംബം. എന്നാൽ സന്ദർശത്തിനിടെ യുവതിയെനോക്കി ഏതാനും യുവാക്കൾ വിസിലടിക്കുകയും അശ്ലീലവാക്കുകൾ പറയുകയും ചെയ്തു.
“ഞങ്ങൾ ഒരു വിനോദയാത്രയ്ക്ക് പോയതായിരുന്നു. ഭക്ഷണം കഴിക്കുകയും വെള്ളത്തിൽ കളിക്കുകയും ചെയ്ത ശേഷം മടങ്ങാൻ ഒരുങ്ങുമ്പോഴാണ് അവിടെയുണ്ടായിരുന്ന രണ്ടുപേർ എന്റെ പേര് വിളിച്ച് എന്നെ ശല്യപ്പെടുത്താൻ തുടങ്ങിയത്. ഞാൻ ആ പുരുഷന്മാരെ ശകാരിച്ചു. പൊതുസ്ഥലത്ത് വെച്ച് ഒരു സ്ത്രീയെ എന്തിനാണ് ശല്യപ്പെടുത്തുന്നതെന്ന് ചോദിച്ച് എന്റെ ഭർത്താവും അവരെ ചോദ്യം ചെയ്തു. തുടർന്ന്, പ്രകോപിതരായ അവർ എന്റെ കുടുംബത്തെ അധിക്ഷേപിക്കാൻ തുടങ്ങി. തൊട്ടടുത്ത് ഭക്ഷണശാലകൾ നടത്തിയിരുന്ന മറ്റു ചിലർ കൂടി അവരോടൊപ്പം ചേർന്നു. തൊട്ടടുത്ത നിമിഷം പത്തോ പന്ത്രണ്ടോ പേർ ഞങ്ങളുടെ നേർക്ക് പാഞ്ഞടുത്തു. സംഭവസ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ചപ്പോൾ അവർ കാറിലും ബൈക്കിലുമായി 20 കിലോമീറ്ററോളം ഞങ്ങളെ പിന്തുടർന്നു. ഇരുമ്പുവടി ഉപയോഗിച്ച് വാഹനത്തിന്റെ ചില്ല് തകർത്തു. കാറിന്റെ മുൻഭാഗവും പിൻഭാഗവും തകർന്ന നിലയിലാണുള്ളത്,” സംഭവത്തെക്കുറിച്ച് യുവതി പറഞ്ഞു.
സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തെന്നും രണ്ട് പേരാണ് പ്രധാന പ്രതികളെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ വിഡിയോ കുടുംബം പകർത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്.








