തിരുവനന്തപുരം: ശശി തരൂർ എംപി തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി. പിഎംജിയിലെ ‘പ്രശാന്ത്’ എന്ന ഹോട്ടലിലെ ആറാംനിലയിൽവെച്ചാണ് ലിഫ്റ്റിൽ കുടുങ്ങിയത്.
ആറുമണിക്ക് ഹോട്ടലിൽ ഒരു പരിപാടി ഉണ്ടായിരുന്നു. അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ.
എംപി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി അദ്ദേഹത്തെ പുറത്തിറക്കാനുള്ള ശ്രമം നടത്തി. പതിനഞ്ചുമിനിറ്റോളം കുടുങ്ങിക്കിടന്ന തരൂരിനെയും സംഘത്തെയും പിന്നീട് ലിഫ്റ്റിന്റെ വാതിൽ അകത്തി പുറത്തിറക്കി.
പുറത്തെത്തിയ തരൂർ, രക്ഷാപ്രവർത്തനം നടത്തിയ ഫയർ ഫോഴ്‌സിനെ അഭിനന്ദനങ്ങൾ അറിയിച്ചു. അധികഭാരത്തെ തുടർന്നാണ് ലിഫ്റ്റ് നിന്നു പോയതെന്നാണ് വിവരം.
എല്ലാവരും ഓക്കേ ആണെന്നും ആർക്കും ഒന്നും സംഭവിച്ചില്ലെന്നും പുറത്തെത്തിയ ശേഷം തരൂർ പറഞ്ഞു. ആദ്യം ലിഫ്റ്റിന്റെ ആളുകളെയും പിന്നീട് ഹോട്ടലിലെ ആളുകളെയും വിളിച്ചു. അവർക്കൊന്നും ചെയ്യാൻ സാധിച്ചില്ല. പിന്നീടാണ് അഗ്നിരക്ഷാസേനയെ വിളിച്ചത്, തരൂർ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് തരൂർ നന്ദി പറയുകയും ചെയ്തു.






