ബത്തേരി: നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ‘ഉപ്പുമാവ് ബാലൻ’ എന്ന് വിളിക്കപ്പെടുന്ന ബാലനെ (58) 12.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 4200 രൂപയുമായി സുൽത്താൻ ബത്തേരി എക്സൈസ് സംഘം പിടികൂടി. കല്ലൂർ 67 ഭാഗങ്ങളിൽ എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അനധികൃത മദ്യ വില്പനയ്ക്കായി വാങ്ങിയ മദ്യവും വില്പന നടത്തിലൂടെ ലഭിച്ച തുകയുമാണ് കസ്റ്റഡിയിലെടുത്തത്. കല്ലൂരിലെ വിവിധ ഭാഗങ്ങളിൽ അനധികൃത വിൽപ്പനക്കാർക്ക് മദ്യം എത്തിച്ചുനൽകുന്ന പ്രധാനിയായ ഇയാൾക്കെതിരെ എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ നിന്നടക്കം നിരവധി പരാതികൾ ഉണ്ടായിരുന്നു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ കെ വി, പ്രിവന്റീവ് ഓഫീസർ ബിനുമോൻ എ എം, സിവിൽ എക്സൈസ് ഓഫീസർമാരായ നിക്കോളാസ് ജോസ്, മുഹമ്മദ് നിഷാദ് കെ യു, മനു കൃഷ്ണൻ, ആദിത്യ മേനോൻ, ഡ്രൈവർ അൻവർ സാദത്ത് എൻ എം എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്ക് ശേഷം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (JFCM) കോടതി റിമാൻഡ് ചെയ്തു.





