ന്യൂ മെക്സിക്കോ (യുഎസ്) ∙ ആശുപത്രിയിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിൽ നിർണായക തെളിവുകൾ കോടതി തള്ളിയതോടെ അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ കൊലക്കേസ് പ്രതിസന്ധിയിലായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി നടത്തിയ കുറ്റസമ്മതസമാനമായ പ്രസ്താവനകളും പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും വിചാരണയിൽ തെളിവായി ഉപയോഗിക്കാനാകില്ലെന്ന് ന്യൂ മെക്സിക്കോ സുപ്രീം കോടതി വിധിച്ചു. ഇതോടെ കൊലപാതകക്കുറ്റം നേരിടുന്ന അലക്സി ട്രെവിസോക്കെതിരായ കേസിൽ പുതിയ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
യുവതി ചികിത്സയിലിരിക്കെ ഡോക്ടർ ഹീതർ വാസ്‌കസ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ആശുപത്രിമുറിയിലെത്തി ബാത്ത്റൂമിൽ മരിച്ച നവജാതശിശുവിനെ കണ്ടെത്തിയ വിവരം ട്രെവിസോയെയും അമ്മയെയും അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി, ‘ക്ഷമിക്കണം… കുഞ്ഞ് എന്റെ ശരീരത്തിൽനിന്ന് പുറത്തുവന്നു. എന്തു ചെയ്യണമെന്നറിയില്ലായിരുന്നു’ എന്ന് പറഞ്ഞത്. ഈ സംഭാഷണവും പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും കോടതിയിൽ തെളിവായി സ്വീകരിക്കാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. രോഗി ഡോക്ടറോട് നടത്തിയ സംഭാഷണത്തിന് രഹസ്യസ്വഭാവത്തിന്റെ സംരക്ഷണമുണ്ടെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, സംഭാഷണം നടക്കുമ്പോൾ സംഭവസ്ഥലത്ത് പൊലീസുണ്ടായിരുന്നതിനാൽ ഇത് തെളിവായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ചികിത്സയിലായിരുന്ന പ്രതിക്ക് സ്വകാര്യത ഉറപ്പാക്കാതെയും മുറിയിൽനിന്ന് മറ്റുള്ളവരെ ഒഴിവാക്കാനുള്ള അവസരം നൽകാതെയുമാണ് ഡോക്ടർ വ്യക്തിഗത ആരോഗ്യവിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഇത് കുറ്റസമ്മതമായി കണക്കാക്കാനാവില്ലെന്ന് കോടതി വിലയിരുത്തി.
ട്രെവിസോ 2023 ജനുവരി 27നാണ് കടുത്ത നടുവേദനയെ തുടർന്ന് ന്യൂ മെക്സിക്കോയിലെ ആർട്ടീസിയ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. പരിശോധനയ്ക്കിടെ ട്രെവിസോ ശുചിമുറിയിൽ പോയി. തുടർന്ന് ശുചിമുറിയിൽ ശുചീകരണത്തിനെത്തിയ ജീവനക്കാരി മാലിന്യച്ചാക്ക് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു.
ബോഡി ക്യാമറ ദൃശ്യങ്ങളിൽ കുഞ്ഞിനെ മാലിന്യച്ചാക്കിൽ ഉപേക്ഷിച്ചതായി ട്രെവിസോ അമ്മയോട് സമ്മതിക്കുന്നതും ആശുപത്രി സിസിടിവിയിൽ യുവതി ശുചിമുറിയിൽ പ്രവേശിക്കുന്നതും പുറത്തുവരുന്നതും പതിഞ്ഞിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ട്രെവിസോക്കെതിരെ കേസ് എടുത്തത്.
എന്നാൽ സുപ്രീം കോടതി ഈ തെളിവുകളെല്ലാം തള്ളിയതോടെ പ്രോസിക്യൂഷന്റെ കേസ് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അതേസമയം കുഞ്ഞ് മരിച്ച നിലയിലാണ് ജനിച്ചതെന്ന വാദത്തിൽ ട്രെവിസോ ഉറച്ചുനിൽക്കുകയാണ്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ ശ്വാസകോശത്തിൽ വായു കണ്ടെത്തുകയും ഓക്സിജൻ ലഭിക്കാത്തതിന്റെ ലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് കുഞ്ഞ് ജീവനോടെയാണ് ജനിച്ചതെന്ന പ്രോസിക്യൂഷന്റെ വാദത്തിന് പിന്തുണ നൽകുന്നതാണ്. സുപ്രീം കോടതി വിധിക്ക് പിന്നാലെ ട്രെവിസോക്കെതിരായ കൊലക്കേസിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.








