തിരുവനന്തപുരം ∙ കണ്ണമ്മൂല സ്വദേശി വിഷ്ണുവിന്റെ കൊലപാതകത്തിൽ കലാശിച്ചത് കുടിപ്പക. ഇതിലൂന്നിയാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. കേസിൽ 9–ാം പ്രതിയായിരുന്ന ഡിനി ബാബുവിന്റെ സഹോദരൻ സുനിൽ ബാബു 2015ൽ കൊല്ലപ്പെട്ടിരുന്നു. ഇൗ കേസിലെ പ്രതികളുമായി വിഷ്ണുവിന്റെ ബന്ധുവിനുണ്ടായിരുന്ന സൗഹൃദമാണു വൈരാഗ്യത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. മാതാപിതാക്കൾക്കൊപ്പം വീടിനു സമീപം നിൽക്കവേ ആക്രമണത്തിനിരയായ വിഷ്ണു, ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 144 രേഖകളും 34 തൊണ്ടിമുതലുകളും ഹാജരാക്കി. അക്രമികളിൽനിന്ന് വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരുക്കേറ്റ അമ്മ ബിന്ദു, ബന്ധു ലൈല എന്നിവർ ആശുപത്രിയിൽ കഴിയവേ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആക്രമണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇവർ നൽകി. ഒന്നു മുതൽ 7 വരെയുള്ള പ്രതികളുടെ വസ്ത്രങ്ങളിലും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളിലും രക്തത്തിന്റെ സാന്നിധ്യം ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. പ്രതികളുടെ വസ്ത്രങ്ങളിൽ വിഷ്ണുവിന്റെയും പരുക്കേറ്റ ബിന്ദുവിന്റെയും ലൈലയുടെ രക്തം ഡിഎൻഎ പരിശോധനയിലും കണ്ടെത്തി. കോടതിയിൽ ഇവ നിർണായക തെളിവായി.
വെട്ടുകത്തി, കത്തി എന്നിവ കൊണ്ടായിരുന്നു ആക്രമണം. വിഷ്ണുവിന്റെ ശരീരത്തിലേറ്റ 34 മുറിവുകൾ കത്തി ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പ്രതികൾക്കു കുരുക്കായി. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിലേറ്റ ഗുരുതര പരുക്കുകൾ ഡോക്ടർ സ്ഥിരീകരിച്ചു. വിഷ്ണുവിന്റെ ബന്ധുവായ സജിത മൊഴിമാറ്റിയതിനെ തുടർന്നാണ് ഡിനി ബാബുവിനെയും ജയനെയും വിട്ടയച്ചതെന്ന് വിധി വന്ന ശേഷം പ്രോസിക്യൂഷൻ പ്രതികരിച്ചു. പ്രതികൾക്കെതിരെ നഗരത്തിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ഒന്നാം പ്രതിയായ അരുണിനെതിരെ 19 കേസും ഡിനി ബാബുവിനെതിരെ 14 കേസുമുണ്ട്.






