യുവാവിനെ ബന്ദിയാക്കി, ദിവസങ്ങളോളം പീഡിപ്പിച്ചു; നഗ്നഫോട്ടോ അമ്മയ്ക്ക് അയച്ചു: രണ്ടുപേർ പിടിയിൽ‍

Spread the love

കോഴിക്കോട് ∙ യുവാവിനെ ബന്ദിയാക്കി വച്ച ശേഷം നഗ്ന ഫോട്ടോ പകർത്തി എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽ ബസാർ കൊണോട്ട് കുറ്റിയിൽ ഹൗസിൽ കെ.അതുൽ (30) എന്നിവരെ ആണ് ചേവായൂർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ യുവതി അടക്കമുള്ള മറ്റുള്ളവരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ മലാപ്പറമ്പ് സ്വദേശിയായ യുവാവിനെ ആറംഗ സംഘം ഫ്ലാറ്റിൽ നിന്നു തട്ടിക്കൊണ്ടുപോയി കോഴിക്കോട്ട് എത്തിച്ച് ദിവസങ്ങളോളം തടവിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.

 

സുഹൃത്തിനൊപ്പം ബെംഗളൂരുവിൽ ഫ്ലാറ്റിൽ താമസിക്കുമ്പോൾ കഴിഞ്ഞ 24 ന് ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ സംഘം യുവതിയുടെ പേര് പറഞ്ഞു കാറിൽ തട്ടി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോഴിക്കോട് പയിമ്പ്ര ചാലിത്താഴത്തെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് ബലം പ്രയോഗിച്ച് ഫോണിൽ നഗ്ന ഫോട്ടോ എടുത്തു വീട്ടിൽ യുവാവിന്റെ അമ്മയ്ക്ക് അയച്ചതായാണ് പരാതിയിൽ പറയുന്നത്. ശേഷം 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാൽ രഹസ്യ കേന്ദ്രത്തിൽനിന്നു ഈ മാസം നാലിന് രക്ഷപ്പെട്ട യുവാവ് പൊലീസിനു മുന്നിൽ ഹാജരായി പരാതി നൽകുകയായിരുന്നു. ദുബായിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് നാട്ടിലെത്തി തിരിച്ചു പോകാനിരിക്കെയാണ് തട്ടിക്കൊണ്ടു പോകൽ ഉണ്ടായത്.

 

കേസിൽ ഒന്നാം പ്രതിയായ 21 വയസ്സുള്ള യുവതിയുമായി യുവാവിന് സൗഹൃദം ഉണ്ടായിരുന്നു. ഇത് യുവതിയുടെ നിലവിലെ പങ്കാളി അറിഞ്ഞതാണ് തട്ടിക്കൊണ്ടു പോകാൻ ഇടയാക്കിയതെന്നാണ് ആദ്യം യുവാവ് കരുതിയത്. എന്നാൽ യുവതിയുടെ കൂടി ഗൂഢാലോചന പ്രകാരം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതായാണ് ഇപ്പോൾ തിരിച്ചറിയുന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു. കാറിന്റെ ഡിക്കിയിൽ ആക്കിയാണ് കോഴിക്കോട് വരെ എത്തിച്ചതെന്നും തുടർന്ന് ഹോക്കി സ്റ്റിക് ഉൾപ്പെടെയുള്ളവ കൊണ്ട് മർദിച്ചതായും കത്തി കൊണ്ടു മുറിവേൽപ്പിച്ചതായും പരാതിയിലുണ്ട്.

 

ഇതിനിടെ സംഭവത്തിൽ പ്രതി ചേർത്ത യുവതി പരാതിക്കാരനായ യുവാവിനെതിരെ ആരോപണം ഉന്നയിച്ചു രംഗത്തു വന്നിരുന്നു. തന്റെ സൗഹൃദം മുതലാക്കി നഗ്നദൃശ്യം പകർത്തി അത് പണത്തിനായി വിറ്റെന്നും എംഡിഎംഎ ഉപയോഗിക്കാറുണ്ടായിരുന്ന യുവാവ് തന്നെ ഉപദ്രവിക്കാറുണ്ടെന്നുമാണ് യുവതി ആരോപിച്ചത്. എന്നാൽ ലഹരിമരുന്ന് ഉപയോഗിച്ചതായി പരാതിയുണ്ടെങ്കിൽ രക്തപരിശോധനയിലൂടെ അതില്ലെന്നു തെളിയിക്കാൻ തയാറാണെന്നാണ് യുവാവിന്റെ നിലപാട്.

 

പരാതിക്കാരനായ യുവാവിനെതിരെ പൊലീസിൽ മുൻപ് പോക്സോ കേസിൽ പരാതി വന്നിരുന്നു. എന്നാൽ അതിൽ തെളിവു കണ്ടെത്താൻ പൊലീസിന് ആയില്ല. സൈബർ പൊലീസിന്റെ സഹകരണത്തോടെ പുരോഗമിക്കുന്ന അന്വേഷണത്തിൽ മറ്റു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ പി. പ്രമോദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

  • Related Posts

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്‍ക്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.   വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരാണ്…

    Leave a Reply

    Your email address will not be published. Required fields are marked *