തൃശൂർ∙ തെക്കേ നടയിലെ അടിപ്പാതയിൽ വച്ച് വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. തൃശൂർ സ്വദേശി ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം അൻപത് വയസ്സ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.
മുൻ പരിചയമില്ലാത്തവരെപോലും ക്രൂരമായി ആക്രമിക്കുന്നതാണ് ശരത്തിന്റെ രീതിയെന്ന് പൊലീസ് പറയുന്നു. ഇയാൾ ലഹരിക്ക് അടിമയാണ്. ശരത് ആക്രമിച്ചപ്പോൾ വഴിയാത്രക്കാരൻ ആദ്യം ചെറുത്തു നിൽക്കാൻ ശ്രമിച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപ്പാതയിലേക്ക് നീണ്ടു. അവിടെവച്ച് ശരത് യാത്രക്കാരനെ ക്രൂരമായി മർദിച്ചു. ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
പൊലീസുകാരെ പോലും ആക്രമിക്കാൻ ശ്രമിച്ചിട്ടുള്ള അതീവ അപകടകാരിയാണ് ശരത്. ലഹരി ഉപയോഗിച്ച് മാനസികനില തെറ്റിയതുപോലെ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇയാൾക്കെതിരെ ഇതിനു മുൻപും നിരവധി വധശ്രമക്കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.






