കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര മാമൂട് ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ വയോധികനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. പെരിനാട് സ്വദേശിയായ അപ്പുക്കുട്ടൻപിള്ളയെ ഡ്രൈവർ ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.
ബുധനാഴ്ച ഭാര്യ രാധമ്മയ്ക്കൊപ്പം കൊട്ടാരക്കരയിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു അപ്പുക്കുട്ടൻപിള്ള. മാമൂട് ജംഗ്ഷനിൽ എത്തി രാധമ്മ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവർ വാഹനം പെട്ടെന്ന് മുന്നോട്ട് എടുത്തു. ഇതോടെ നിയന്ത്രണം വിട്ട രാധമ്മ റോഡിലേക്ക് വീണു.
ഭാര്യ അപകടത്തിൽപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഡ്രൈവർ അപ്പുക്കുട്ടൻപിള്ളയ്ക്ക് നേരെ തിരിയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് അപ്പുക്കുട്ടൻപിള്ള പരാതി നൽകിയത്.






