ബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2024-ൽ മധുരയിൽ വച്ചാണ് മധുമിതയും വെങ്കിടേഷും വിവാഹിതരായത്. കുടുംബതർക്കത്തെ തുടർന്ന് ഒരു വർഷമായി ഇവർ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ യാതൊരു ബന്ധവും കഴിഞ്ഞ ഒരു വർഷത്തിനിടെ പുലര്‍ത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 9.15ഓടെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ക്ലിനിക്കിന് സമീപമാണ് സംഭവം. ക്ലിനിക്കിലെ നഴ്സായിരുന്നു മധുമിത. ഇവർ പ്രഭാതഭക്ഷണം കഴിക്കാനായി പുറത്തേയ്ക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങിയ മധുമിതയെ വെങ്കിടേഷ് പിന്തുടർന്നു. ഭർത്താവിനെ കണ്ടതോടെ മധുമിത അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്നാലെയെത്തിയ വെങ്കിടേഷ് അവരെ പിടികൂടുകയായിരുന്നു. ശേഷം യുവതിയുടെ ദേഹത്തേയ്ക്ക് ആസിഡ് ഒഴിച്ചു. പിന്നാലെ യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് വാക്കത്തികൊണ്ട് തുടർച്ചയായി വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു.
പട്ടാപ്പകൽ ആളുകൾ കൂടി നിൽക്കുമ്പോഴായിരുന്നു അപകടം. നിരവധി പേർ യുവതിയെ രക്ഷപ്പെടുത്താനായി ഓടിക്കൂടിയെങ്കിലും ഇവരെയെല്ലാം വെങ്കിടേഷ് കത്തിവീശി ഭീഷണിപ്പെടുത്തി. ചില നാട്ടുകാർ പ്രതിക്ക് നേരെ കല്ലെറിഞ്ഞെങ്കിലും മധുമിതയെ രക്ഷിക്കാൻ അവർക്കായില്ല. പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന ട്രാഫിക് പൊലീസ് പ്രശ്നത്തിൽ ഇടപെട്ടത്. പൊലീസ് പ്രതിയുടെ കയ്യിൽനിന്ന് വാക്കത്തി പിടിച്ചുവാങ്ങി യുവതിയെ രക്ഷിക്കുകയായിരുന്നു. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാരനും പരുക്കേറ്റു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.





