തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനുപിന്നാലെ രൂക്ഷവിമർശനങ്ങളുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റെക്സ് എം.ഡിയുമായ സാബു എം.ജേക്കബ്. മാധ്യമങ്ങളോട് സംസാരിക്കവെ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര സാമ്പത്തിക-നിയമലംഘന ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് തന്റെ സ്ഥാപനമായ കിറ്റെക്സിൽ 12 തവണയാണ് റെയ്ഡുകൾ നടത്തിയത്. ജോലികൾ തടസ്സപ്പെടുത്തിയും ജീവനക്കാരെ ചോദ്യം ചെയ്തും വലിയ രീതിയിൽ ബുദ്ധിമുട്ടിച്ചപ്പോൾ, അതിനെ ചാനൽ ചർച്ചകളിൽ ന്യായീകരിക്കുകയും പരിഹസിക്കുകയുമാണ് ആന്റോ അഗസ്റ്റിൻ ചെയ്തത്. ഓരോ മാസവും കിറ്റെക്സിൽ റെയ്ഡ് നടക്കണമെന്ന് അന്ന് പറഞ്ഞവർ, ഇപ്പോൾ പോലീസുകാർ കയറി ഇറങ്ങിയപ്പോൾ ചാനൽ ആസ്ഥാനത്ത് വിലാപം നടത്തുന്ന കാഴ്ചയാണ് കാണുന്നതെന്ന് സാബു ജേക്കബ് പരിഹസിച്ചു.
അന്വേഷണങ്ങളുടെ ഭാഗമായി റെയ്ഡുകൾക്കിടയിൽ ഫോൺ പിടിച്ചെടുക്കുന്നതും ഫയലുകൾ പരിശോധിക്കുന്നതും സ്വാഭാവിക നടപടി മാത്രമാണ്. അത് പാടില്ലെന്ന് പറയാൻ ഇവർക്ക് എന്ത് അവകാശമുള്ളത്. മുൻപ് തനിക്ക് ഇ.ഡി നോട്ടീസ് വന്നപ്പോൾ ജയിലിൽ പോകേണ്ടി വരുമെന്ന് പ്രവചിച്ച ആന്റോയ്ക്ക്, നിർഭാഗ്യവശാൽ ഇപ്പോൾ അതേ സ്ഥിതി നേരിടേണ്ടി വന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് ഇവരെ സംബന്ധിച്ച് ചെറിയ കാര്യമായിരിക്കാം. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ വൻ ക്രമക്കേടുകൾ കണ്ടെത്താൻ സാധിക്കും. ആന്റോയെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും കുറിച്ചുള്ള 800 പേജുള്ള വ്യക്തമായ രേഖകൾ തന്റെ കൈവശമുണ്ടെന്നും സാബു ജേക്കബ് വെളിപ്പെടുത്തി.
അതേസമയം, ചാനൽ വാങ്ങിയതുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണ-ഹവാല ഇടപാടുകൾ നടന്നിട്ടുണ്ട്. സ്ഥാപനത്തിന് നിലവിൽ നിയമപരമായ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസ് ഇല്ലെന്ന കാര്യവും അന്വേഷണവിധേയമാക്കണം. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെ ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് ശരിയായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമോ എന്നതിൽ ശക്തമായ സംശയമുണ്ട്. ആന്റോ അഗസ്റ്റിനും സംഘത്തിനും വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളതിനാൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





