കോട്ടയം ∙ വിവാഹ ചടങ്ങിനു ഭക്ഷണം എത്തിക്കാതെ മുങ്ങിയ കേസിൽ കാഞ്ഞിരപ്പള്ളിയിൽ ഉദയം എന്ന പേരിൽ കേറ്ററിങ് ഏജൻസി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹൻ പൊലീസ് കസ്റ്റഡിയിൽ. കോട്ടയം ഈസ്റ്റ് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 13ന് ചോറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നടന്ന വിവാഹ ചടങ്ങുകൾക്കാണ് ഇയാൾ പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതിരുന്നത്.
കഞ്ഞിക്കുഴി സ്വദേശിയായ വധുവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് വിഷ്ണു മോഹനെ കസ്റ്റഡിയിലെടുത്തത്. 250 ആളുകൾ പങ്കെടുക്കുന്ന ചടങ്ങിൽ ഭക്ഷണം, സ്റ്റേജ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കുമായി ഒരു ലക്ഷം രൂപയുടെ കരാറായിരുന്നു. മുണ്ടക്കയം പനക്കച്ചിറ സ്വദേശിയായ വധുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ മുണ്ടക്കയം പൊലീസും കേസ് റജിസ്റ്റർ ചെയ്തു. ചോറ്റി ക്ഷേത്രത്തിൽ വച്ച് നടത്തിയ വിവാഹത്തിൽ 400 ആളുകൾക്കുള്ള സദ്യയ്ക്ക് 1.4 ലക്ഷം രൂപയാണ് വിഷ്ണു മുൻകൂർ വാങ്ങിയത്.





