ഹൈദരാബാദ്∙ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാൻ എത്തിച്ച നെയ്യിൽ മായം ചേർത്ത സംഭവത്തിൽ കൈലാഷ് ചന്ദ് മംഗ്ലയെ ഇ.ഡി അറസ്റ്റ് ചെയ്തു. സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇ.ഡി അറസ്റ്റ്. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് അഗ്മാർക്ക് സ്‌പെഷൽ ഗ്രേഡ് പശുവിൻ നെയ് എന്ന പേരിലാണ് പാമോയിൽ ചേർത്ത നെയ്യ് സ്ഥാപനം വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നെയ്യിൽ മായം ചേർത്ത കേസുമായി ബന്ധപ്പെട്ട് കൈലാഷ് ചന്ദ് മംഗ്ലയെ ഹൈദരാബാദിൽനിന്നുമാണ് ഇ.ഡി കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വിശാഖപട്ടണത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി. 96 കോടിയുടെ വ്യാജ നെയ്യാണ് കൈലാഷ് ചന്ദ് മംഗ്ല നിർമിച്ചു വിതരണം ചെയ്തത്. ഇതിനായി മംഗ്ല തന്റെ ഫാക്ടറിയിൽ സൗകര്യം ഒരുക്കിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. വ്യാജ നെയ് വിതരണം ചെയ്ത സംഭവത്തിൽ ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ ഡയറക്ടറെയും ഇ.ഡി മുൻപ് അറസ്റ്റ് ചെയ്തിരുന്നു.








