തൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
തൃശ്ശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി ധന്യയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് തൃശ്ശൂർ സിറ്റി സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്.





