ബത്തേരി: ബത്തേരി പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷ്ടിച്ച കേസിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) സബിത്ത് പിടിയിൽ. പ്രതിയെ തിരിച്ചറിഞ്ഞ് പത്താം ദിവസമാണ് അറസ്റ്റ്. എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് സബിത്തിനെ പിടികൂടിയത്. പൊലീസ് സ്റ്റേഷനകത്ത് നിന്ന് തന്നെ സബിത്തിന് ഒളിവിൽ കഴിയാനുള്ള സഹായങ്ങൾ ലഭിച്ചിരുന്നു എന്ന സംശയവും അന്വേഷണസംഘത്തിനുണ്ടായിരുന്നു.
ബത്തേരി ഡിവൈഎസ്‌പി എം.എം അബ്‌ദുൾ കരീമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം സബിത്ത് ഒളിവിൽ പോകാനുപയോഗിച്ച കാർ മലപ്പുറത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം കളമശ്ശേരിയിൽ വച്ചാണ് സബിത്ത് പിടിയിലായത്. വായനാട്ടിലെത്തിച്ച ശേഷം തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പൻകുളം മൂർഖൻപറമ്പിൽ ഇസാഖിന്റെ ഗോഡൗണിൽ നിന്നാണ് ബത്തേരി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് ഏഴ് ചാക്ക് ഹാൻസും 1800 പാക്കറ്റ് കൂൾലീപും പിടികൂടിയത്. ഹാജരാക്കിയ തൊണ്ടി മുതൽ ബത്തേരി കോടതി പൊലീസ് സ്‌റ്റേഷന്റെ സ്‌റ്റോർ മുറിയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു. അസി. റൈറ്ററുടെ ഓഫീസ് മുറിയിലായിരുന്നു സ്‌റ്റോർ മുറിയുടെ താക്കോൽ. അടുത്ത ദിവസം സ്‌റ്റേഷൻ റൈറ്റർ സ്‌റ്റോർമുറി ശുചീകരണത്തിനായി തുറന്നപ്പോഴാണ് തൊണ്ടി മുതലുകൾ നഷ്‌ടമായത് ശ്രദ്ധയിൽപ്പെട്ടത്. സ്റ്റേഷനിൽ നിന്നും സബിത്ത് ഹാൻസ് കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.







