ഛണ്ഡിഗഡ് ∙ മൂന്ന് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളുടെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ കനത്ത സുരക്ഷാ അകമ്പടിയോടെ കുപ്രസിദ്ധ ഗ്യാങ്സ്റ്റർ സന്ദീപ് എന്ന കാലാ ജഠേഡി ജന്മനാട്ടിലെത്തി. ഹരിയാനയിലെ സോണിപത്തിലുള്ള റായ് മേഖലയിലെ തന്റെ തറവാട്ടു ഗ്രാമമായ ജഠേഡിയിലാണ് ഇയാൾ ആറ് മണിക്കൂർ താൽക്കാലിക പരോളിൽ എത്തിയത്. രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കോടതി ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നത്. ഗ്രാമത്തിൽ എത്തിയ കാലാ ജഠേഡിയെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാലാ ജഠേഡിയുടെ വരവിനോട് അനുബന്ധിച്ച് വൻ പൊലീസ് സന്നാഹമാണ് വീടിന്റെ പരിസരത്ത് വിന്യസിച്ചിരുന്നത്. പരമ്പരാഗത ചടങ്ങുകളോടെയാണ് കുഞ്ഞുങ്ങളുടെ പേരിടൽ കർമങ്ങൾ നടന്നത്. മൂന്നു മാസം മുൻപാണ് കാലാ ജഠേഡിയുടെ ഭാര്യ അനുരാധ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയത്. ചടങ്ങിനായി വീട് മുഴുവൻ പൂക്കളാൽ അലങ്കരിച്ചിരുന്നു. മാധ്യമങ്ങൾക്ക് കർശന വിലക്കാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. മാധ്യമപ്രവർത്തകർക്ക് ആർക്കും പ്രദേശത്തേക്ക് പ്രവേശനം അനുവദിച്ചില്ല. അടുത്ത കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.





