ബെംഗളൂരു∙ വിവാഹ ചടങ്ങുകളിൽ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് നടിച്ച് സ്വർണാഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്ന മുൻ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു. കെ.ആർ പുരം ഉദയനഗർ സ്വദേശിനിയായ രേവതിയാണ് (46) അറസ്റ്റിലായത്. വിവിധ കല്യാണമണ്ഡപങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
രേവതിയുടെ പക്കൽ നിന്നും ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. ഏതാനും വർഷങ്ങൾക്ക് മുൻപ് ജോലി ഉപേക്ഷിച്ച ശേഷമാണ് ഇവർ മോഷണത്തിലേക്കു തിരിഞ്ഞതെന്നു പൊലീസ് പറയുന്നു. നവംബർ 23ന് ബസവനഗുഡിയിലെ കല്യാണമണ്ഡപത്തിൽ ബന്ധുവിന്റെ വിവാഹത്തിനെത്തിയ മഞ്ജുനാഥ നഗർ സ്വദേശിനിയുടെ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 32 ഗ്രാം തൂക്കമുള്ള സ്വർണമാല ഇവർ മണ്ഡപത്തിലെ മുറിയിൽ ബാഗിൽ സൂക്ഷിച്ചിരുന്നു. മാല മോഷണം പോയതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചശേഷം ഡിസംബർ ഒന്നിന് വീട്ടിൽ നിന്നാണ് രേവതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ബസവനഗുഡിയിലെ മറ്റ് രണ്ട് കല്യാണമണ്ഡപങ്ങളിലും മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ മോഷണം നടത്തിയതായി ഇവർ സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് വീട്ടിൽ സൂക്ഷിക്കുകയും ബാക്കിയുള്ളവ വായ്പയ്ക്കായി ബാങ്കിൽ പണയപ്പെടുത്തുകയും ചെയ്തിരുന്നു.
വിവാഹ ചടങ്ങുകൾക്കിടയിൽ സ്ത്രീകൾ ആഭരണങ്ങൾ അഴിച്ചുവയ്ക്കുന്നതും ചടങ്ങുകളിൽ മുഴുകിയിരിക്കുന്നതും ശ്രദ്ധിച്ചശേഷമാണ് രേവതി മോഷണം നടത്തുന്നത്. ബന്ധുവാണെന്ന് തോന്നിപ്പിക്കും വിധം പെരുമാറും. സൗഹൃദം സ്ഥാപിച്ച് മുറികളിൽ കടന്നുകൂടി വിലപിടിപ്പുള്ളവ മോഷ്ടിച്ച് കടന്നുകളയുകയുമാണ് പതിവ്. ഭർത്താവ് ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലാണെന്നും മകന്റെ വിദ്യാഭ്യാസ ചെലവുകൾക്കും മറ്റ് കുടുംബ ആവശ്യങ്ങൾക്കും പണമില്ലാത്തതിനാലാണ് മോഷണം നടത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.








