നിലമ്പൂർ ∙ വനത്തിൽ അതിക്രമിച്ചു കടന്ന് റീൽസ് ചിത്രീകരിച്ച വ്ലോഗർക്കും സംഘത്തിനുമെതിരെ കേസെടുത്തു. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, സഹായികളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട് തെക്കെത്തൊടി കെ.ടി.ഷബാബ് എന്നിവർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. അതിക്രമിച്ചു കടന്നതിനു വനസംരക്ഷണ നിയമപ്രകാരം 6 മാസം മുതൽ 3 വർഷം വരെ തടവും 25, 000 രൂപ പിഴയും ചുമത്താവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
എടവണ്ണ റേഞ്ചിൽ കൊടുമ്പുഴ സ്റ്റേഷൻ പരിധിയിലെ ഓടക്കയം കൂരംകല്ല് ഭാഗത്ത് ഉൾവനത്തിൽ ജൂലൈ 11 നാണ് സംഘം റീൽസ് ചിത്രീകരിച്ചത്. ഇവിടെ ഒരു വെള്ളച്ചാട്ടവുമുണ്ട്. ഇവിടേക്കു സഞ്ചാരികളെ ക്ഷണിച്ച് റീൽസ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. അതോടെ മാലിന്യം അടക്കം പ്രശ്നമായി. ഇതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്.
ജൂലൈ 14ന് കൊടുമ്പുഴ സ്റ്റേഷനിൽ കേസെടുത്തു. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിനു മുന്നിൽ പ്രതികളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. റേഞ്ച് ഓഫിസർ എം. എൻ ഷംനാസിന്റെ മേൽനോട്ടത്തിൽ എസ്എഫ്ഒ സി. ദിജിലും സംഘവും ആണ് അന്വേഷണം നടത്തിയത്.





