കൊച്ചി∙ മീൻ വറുത്തതിന് ഉപ്പും രുചിയും കുറവാണെന്നാരോപിച്ച് ഹോട്ടലുടമ ഷെഫിനെ കത്തി കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചു. അങ്കമാലി കറുകുറ്റിയിലെ ‘മീൻവിലാസം’ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഹോട്ടലിലെ നാല് ഉടമകളിൽ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. അനധികൃതമായി തടഞ്ഞുവച്ച് മർദിക്കുകയും മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തതിനാണ് കേസ്.
ഞായറാഴ്ച രാത്രി പത്തു മണിയോടെ ഹോട്ടലിലെത്തിയ മുഹമ്മദ് ഉവൈസ് ഫിഷ് ഫ്രൈ ഓർഡർ ചെയ്തിരുന്നു. ഷെഫ് റിയാസ് മീൻ വറുത്തത് നൽകി. അതു കഴിച്ചുനോക്കിയ ഉവൈസ് റിയാസിനെ മേശയ്ക്കരുകിലേക്കു വിളിച്ചുവരുത്തി മീനിനു രുചിയില്ലെന്നും ആവശ്യത്തിന് ഉപ്പില്ലെന്നും അറിയിച്ചു. ഹോട്ടലിലെ ഫ്രീസർ കേടായതുകൊണ്ടാണ് മീനിന്റെ ഗുണനിലവാരം കുറഞ്ഞതെന്നും പലതവണ ആവശ്യപ്പെട്ടിട്ടും ഫ്രീസർ നന്നാക്കാൻ ഉടമസ്ഥർ തയാറായില്ലെന്നും റിയാസ് മറുപടി നൽകി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ഉവൈസ് റിയാസിനെ മർദിച്ചെന്നാണ് പരാതി. ‘‘ ഉവൈസ് റിയാസിന്റെ പിന്നാലെ ചെന്ന് ഷർട്ടിന്റെ കുത്തിനു പിടിച്ചു പുറകോട്ടു തള്ളുകയും അടുക്കളയിലെ മേശയിലുണ്ടായിരുന്ന കത്തിയെടുത്തു വെട്ടുകയും തവിയെടുത്ത് തല്ലുകയും ചെയ്തു’’ എന്നാണ് എഫ്ഐആറിൽ പറയുന്നത്.
റിയാസിന്റെ കൈക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഉടൻ ആശുപത്രിയിലെത്തിച്ച റിയാസിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. മലപ്പുറം സ്വദേശികളായ നാലുപേരുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. സംഭവത്തിൽ അങ്കമാലി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.





